കോട്ടയം : സംശയിക്കേണ്ട, ഇതും ഞാനാണ് സുഹൃത്തുക്കളെ ! ഇതിപ്പോൾ ഒറിജിനലേതാ എന്ന് ചോദിച്ചാൽ ഞാനും ഒന്ന് ശങ്കിക്കും. മാദ്ധ്യമപ്രവർത്തകരും കൗതുകത്തോടെ ഇരുവരിലേക്കും മാറി മാറി നോക്കി. കുമ്പനാട് വലിയപറമ്പിൽ ഹരികുമാർ എന്ന ശില്പിയുടെ കരവിരുതിൽ രൂപംകൊണ്ട ഗിന്നസ് പക്രുവിന്റെ മെഴുക് പ്രതിമയാണ് കൗതുകക്കാഴ്ചയായി മാറിയത്. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രതിമ അനാച്ഛാദനം ചെയ്തതതും ഗിന്നസ് പക്രു തന്നെ! രണ്ട് മാസം കൊണ്ടാണ് ഹരികുമാർ പ്രതിമ നിർമ്മിച്ചത്. പക്രുവിന്റെ ഉയരവും മുഖഭാവവും ശരീരാകൃതിയും മാത്രമല്ല, തലമുടി, കൺപീലി, വിരലുകൾ, നഖം... എല്ലാം കിറുകൃത്യം. രണ്ട് ലക്ഷം രൂപയാണ് പ്രതിമ നിർമ്മാണത്തിന്റെ ചെലവ്. മമ്മൂട്ടി, മോഹൻലാൽ, വിജയ്, മൈക്കൽ ജാക്സൺ തുടങ്ങി 25 ഓളം പ്രമുഖരുടെ മെഴുകുപ്രതിമ ഏഴു വർഷത്തിനിടെ ഹരികുമാർ നിർമ്മിച്ചിട്ടുണ്ട്. പ്രതിമ തന്റെ സ്വന്തം മ്യൂസിയത്തിൽ സ്ഥാപിക്കാനാണ് ഹരികുമാറിന്റെ തീരുമാനം. അനാച്ഛാദന ചടങ്ങിന് മുമ്പ് കോട്ടയത്തെ വീട്ടിൽ കയറി പ്രതിമ കാണിച്ചപ്പോൾ അമ്മ ഞെട്ടിപ്പോയെന്ന് പക്രു പറഞ്ഞു. "എനിക്ക് ഇരട്ടക്കുട്ടികളെ തന്നതിന് ഒരുപാട് നന്ദി" ഇതായിരുന്നു അമ്മയുടെ പ്രതികരണം.
ജന്മനാളിൽ കിട്ടിയ സമ്മാനം
തന്റെ ജന്മനാളിൽ കിട്ടിയ സമ്മാനം ഏറെ പ്രിയപ്പെട്ടതാണെന്ന് ഗിന്നസ് പക്രു പറഞ്ഞു. പ്രതിമ ആദ്യം കണ്ടപ്പോൾ അത്ഭുതമായിരുന്നു. ഇതിന് വേണ്ടി ഹരികുമാർ ചെലവഴിച്ച സമയം മുഴുവൻ തന്നോടുള്ള സ്നേഹമാണ്. അദ്ദേഹം ലോകമറിയപ്പെടുന്ന കലാകാരനാകണം. എന്റെ പ്രതിമ ആയതുകൊണ്ട് കുറച്ച് മെഴുകു മതിയല്ലോ, എടുത്തുകൊണ്ട് പോകാനും എളുപ്പമെന്ന് സ്വതസിദ്ധമായ ശൈലിയിൽ പക്രു പറഞ്ഞതോടെ ഹാളിനുള്ളിൽ കൂട്ടച്ചിരി മുഴങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |