തൃശൂർ: ഓണക്കാല തിരക്കേറുകയും മഴ ഒഴിയുകയും ചെയ്തതോടെ വൻഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ദേശീയ - സംസ്ഥാനപാതകൾ. കൂനിന്മേൽ കുരുവായി നിർമ്മാണപ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും കുഴികളും അപകടങ്ങളും. നഗരത്തിലേക്ക് കൂടുതൽ വാഹനങ്ങളെത്തുന്ന കുറ്റിപ്പുറം സംസ്ഥാനപാതയിലും പാലക്കാട് ദേശീയപാതയിലും പ്രശ്‌നങ്ങൾ ബാക്കി.
തൃശൂർ മുതൽ കല്ലുംപുറം വരെ 229 കോടി രൂപ ചെലവിൽ 33.24 കിലോമീറ്ററോളം പണി ആരംഭിച്ചത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഒരു വർഷമാകുമ്പോൾ പേരാമംഗലം - മുണ്ടൂർ റോഡിന്റെ ഒരു വശത്തെ കോൺക്രീറ്റിംഗ് മാത്രമാണ് ഏതാണ്ട് പൂർത്തിയായത്.
വാഹനം കടത്തിവിടുന്നുണ്ടെങ്കിലും റോഡരികിൽ ചാക്കുകൾ നിറച്ചാണ് മീഡിയനുകളാക്കിയത്. പാലം പണികൾ പൂർത്തിയാകാത്തതും അപകടസാദ്ധ്യത ഉയർത്തുന്നു. അമല മേൽപ്പാലം, പേരാമംഗലം, മുണ്ടൂർ എന്നിവിടങ്ങളിലെ ചെറിയ പാലങ്ങൾ, മുണ്ടൂർ - പുറ്റേക്കര, മഴുവഞ്ചേരി - ചൂണ്ടൽ, കേച്ചേരി ജംഗ്ഷൻ തുടങ്ങിയ വികസന പ്രവർത്തനങ്ങളെല്ലാം ബാക്കിയാണ്. കേച്ചേരിയിലും കൈപ്പറമ്പിലും മഴുവഞ്ചേരിയിലുമെല്ലാം വെള്ളക്കെട്ടും കുഴികളുമേറെ. രാത്രിയിൽ ഇരുചക്രവാഹനം കുഴിയിൽ വീഴുന്നതും അപകടം ഒഴിവാകുന്നതും പതിവാണ്. ഗുരുവായൂരിലേക്കും വടക്കൻ ജില്ലകളിലേക്കുമുള്ളവർ ഏറെനേരം കേച്ചേരിയിൽ കുടുങ്ങുന്നുണ്ട്. കാനകളുടെ നിർമാണവും നടന്നിട്ടില്ല.
പൂങ്കുന്നം കുപ്പിക്കഴുത്ത് നടപടിയെടുക്കണമെന്ന് കോടതി
പൂങ്കുന്നം കുപ്പിക്കഴുത്ത് ഒഴിവാക്കാനായുള്ള നടപടി കൈക്കൊള്ളണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പൂങ്കുന്നത്ത് നിന്ന് പുഴയ്ക്കൽ വരെയുള്ള ഒരു കി.മീ ദൂരം സംസ്ഥാനപാതയുടെ വീതി കുറഞ്ഞ കുപ്പിക്കഴുത്തുള്ള ഭാഗം വീതി കൂട്ടണമെന്നാവശ്യപ്പെട്ട് സർക്കാരിലേയ്ക്ക് പല തവണ നിവേദനം കൊടുത്തിട്ടും നടപ്പായില്ല. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ.കോടങ്കണ്ടത്തും കോൺഗ്രസ് അയ്യന്തോൾ ബ്ലോക്ക് പ്രസിഡന്റ് കെ.ഗിരീഷ് കുമാറും സമർപ്പിച്ച് ഹർജി ഫയലിൽ സ്വീകരിച്ച് സർക്കാരിനോട് വിശദീകരണം ചോദിക്കുകയായിരുന്നു. സർക്കാരിന്റെയും സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ അധികൃതരുടെയും വിശദീകരണം ചോദിച്ച കോടതി, അതോറിറ്റിയോട് നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ നിർദ്ദേശം നൽകി.
അപകടങ്ങളൊഴിയാത്ത ദേശീയപാത
പാലക്കാട് ദേശീയപാതയിൽ അപകടങ്ങളൊഴിഞ്ഞ ദിവസമില്ല. മുടിക്കോട് ജംഗ്ഷനിൽ നിരന്തരം അപകടങ്ങളുണ്ടായപ്പോഴാണ് എം.പിയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിയുമായി യോഗം ചേർന്നത്. കിഴക്കേകോട്ട മണ്ണുത്തി പാതയിൽ മാത്രം കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ 38 മരണം സംഭവിച്ചതായാണ് വിവരാവകാശരേഖ. റോഡ് വീതി കൂട്ടാനോ അപകടങ്ങൾ ഒഴിവാക്കാനോ നടപടിയെടുത്തില്ല. മനുഷ്യാവകാശ കമ്മിഷനിലെ പരാതിയുടെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷ അതോറിറ്റിയോട് നടപടി കൈക്കൊള്ളാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഡിവൈഡറുകൾ വയ്ക്കുക മാത്രമാണുണ്ടായത്. ചിലത് എടുത്തുമാറ്റി.
പ്രതീക്ഷയായി അടിപ്പാത
മുടിക്കോട്, കല്ലിടുക്ക് പ്രദേശങ്ങളിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ഉയരുമ്പോൾ, നാഷണൽ ഹൈവേ അതോറിറ്റി നടത്തിയ സർവേയിൽ ഒരെണ്ണം അനുകൂലമായിരുന്നു. തിരക്കേറിയ സമയങ്ങളിൽ 7500ൽ അധികം വാഹനമുണ്ടെങ്കിൽ മാത്രമേ നിർമ്മാണം പൂർത്തീകരിച്ച ദേശീയപാതകളിലേ പുതിയ അടിപ്പാത അനുവദിക്കൂ. ഏഴായിരത്തിൽ താഴെ വാഹനങ്ങളാണ് കടന്നപോകുന്നതെന്ന് സർവേയിൽ കണ്ടെത്തി. എന്നാൽ, ജംഗ്ഷനിലൂടെ പോകുന്ന വാഹനങ്ങളുടെയും മുറിച്ചുകടക്കുന്ന വാഹനങ്ങളുടെയും വേഗം നിർണയിക്കുകയും അതുമൂലം അപകടമോ മരണങ്ങളോ സംഭവിക്കാൻ സാദ്ധ്യതയുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന സ്‌പോട്ട് സ്പീഡ് ഡേറ്റാ സർവേ അടിപ്പാത നിർമാണത്തിന് അനുകൂലമാണ്. ഈ റിപ്പോർട്ട് ദേശീയപാതാ അധികൃതർക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |