തിരുവനന്തപുരം: പട്ടുവസ്ത്രങ്ങളും കിരീടവും ആടയാഭരണങ്ങളും പിന്നെ ബൈക്കിൽ കെട്ടിയുറപ്പിച്ച ഓലക്കുട... കഴിഞ്ഞദിവസം തലസ്ഥാനനഗരിയിൽ ബൈക്കിൽ കറങ്ങിയ മാവേലിയെ കണ്ടവരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞു..''അയ്യോ...ദേ മാവേലി ബൈക്കിൽ...""
ഇന്നലെ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ്, പാളയം, മ്യൂസിയം പരിസരങ്ങളിൽ മാവേലി ബൈക്കിൽ കറങ്ങിയത്. വഴിയേ കണ്ട പ്രജകളെയെല്ലാം കൈവീശി അനുഗ്രഹിച്ചും ഹാപ്പി ഓണം പറഞ്ഞുമാണ് മാവേലി തിളങ്ങിയത്. അടൂർ സ്വദേശി സുനിൽകുമാറാണ് ന്യൂജെൻ മാവേലിയായി ഞെട്ടിച്ചത്. മാവേലിയെ തൊട്ടുനോക്കിയും തൊഴുതുവണങ്ങിയും സെൽഫിയെടുത്തും ആളുകളും സന്തോഷം പ്രകടിപ്പിച്ചു. തന്റെ ആദ്യ തെക്കൻ ഓണത്തിൽതന്നെ തിരുവനന്തപുരത്തെ കൈയിലെടുത്തു ഈ 'ഒന്നൊന്നര" മാവേലി. കഴിഞ്ഞ 35 വർഷമായി മാവേലിയായി പകർന്നാടുകയാണ് ഈ കലാകാരൻ. വടക്കൻ ജില്ലകളിൽ ഏറെ ആരാധകരുള്ള അടൂർ സുനിൽകുമാറിന്റെ മാവേലിക്ക് ഇനി മുതൽ ഫാൻസ് അനന്തപുരിയിലാവും.
കരുനാഗപ്പള്ളി നവഭാവന ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബിലൂടെയാണ് സുനിൽകുമാർ പന്ത്രണ്ടാം വയസ്സിൽ ആദ്യമായി മാവേലിയായത്. 1990ൽ കേരഫെഡിന്റെ മാവേലിയായാണ് സുനിൽകുമാർ ശ്രദ്ധ നേടിയത്. തുടർന്ന് വിവിധ സർക്കാർ, സർക്കാരേതര, സ്വകാര്യ സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും ഘോഷയാത്രകളിൽ ആസ്ഥാന മാവേലിയായി വാണരുളി.
ഭാര്യയും സീരിയൽ നടിയുമായ രജനിയും മകൾ മീനാക്ഷിയുമാണ് പിന്തുണ. ഈ ഓണത്തിന് 160 ഓളം ഇടങ്ങളിൽ ബുക്കിംഗായി. എല്ലാ ജില്ലകളിലും മാവേലി വേഷം കെട്ടിയെങ്കിലും തലസ്ഥാനത്തെ പ്രജകളെ സന്ദർശിക്കാൻ സുനിൽകുമാറിന് ഇന്നലെയാണ് അവസരം ലഭിച്ചത്. ലുലു മാളിലെയും ജോസ്കോ ജുവലറിയുടെയും ഓണാഘോഷങ്ങൾക്കായാണ് സുനിൽകുമാർ ഇവിടെ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |