കുറ്റ്യാടി: കുന്നുമ്മൽ, കായക്കൊടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. മൊകേരി ചെക്യാട്ടുമ്മൽ വലിയ പറമ്പത്ത് നാരായണി (68), കുളത്താംകുഴിയിൽ ഫിദ ഫാത്തിമ (14), മാവുള്ള പറമ്പത്ത് ഋതുൽ ദേവ് (9), മൊകേരി മാലികുന്നുമ്മൽ സുബീഷ് (36), വേലിപറമ്പത്ത് ഷബ്ന (32), തളിയിൽ മിസ (5), റനീഷ് (33), കായക്കൊടി കൈതചാലിൽ പുത്തൻപുരയിൽ രതു (12), സാറ ഈച്ചകുന്നുമ്മൽ (59) തുടങ്ങിയവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവത്തിന് തുടക്കം. നടന്നുപോവുകയായിരുന്ന മൂന്നുപേർക്കാണ് ആദ്യം കടിയേറ്റത്. നായയെ വിരട്ടി ഓടിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ആക്രമിച്ച ശേഷം ഓടി പോവുകയായിരുന്നു. ഇതേ നായ തന്നെയാണ് തൊട്ടടുത്ത കായക്കൊടി പഞ്ചായത്തിലെത്തി രണ്ടുപേരെ കടിച്ചത്. മൊകേരിയിലെ സുബീഷിന്റെ മൂക്കിനും കൈവിരലുകൾക്കുമാണ് പരിക്ക്. മറ്റുള്ളവരുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റു. കുറ്റ്യാടി, വടകര ഗവ. ആശുപത്രികളിൽ ചികിത്സ തേടി. മരുന്നിന്റെ ലഭ്യത കുറവിനാൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഏഴുമണിയോടെ വണ്ണാത്തിൽപൊയിലിൽ നിന്ന് നാട്ടുകാർ നായയെ പിടികൂടി തല്ലിക്കൊന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |