നെഹ്രുട്രോഫി ജലമേളയെ നെഞ്ചേറ്റി ജനം
ആലപ്പുഴ: നെഹ്രുട്രോഫിയിൽ മൂന്നാം തവണയും മുത്തമിടാനുള്ള ഭാഗ്യം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് (പി.ബി.സി) സ്വന്തം. 4:30 മിനുട്ടിലാണ് തലവടി ചിറയിൽ കൈപ്പള്ളിമാലിൽ സന്തോഷ് ചാക്കോ ക്യാപ്ടനായ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിൽ പി.ബി.സി ഹാട്രിക് വിജയം സ്വന്തമാക്കിയത്.
രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുലർച്ചെ ആറ് മുതൽ ഒഴുകിത്തുടങ്ങിയ ജനസാഗരം പുന്നമടക്കായൽ തീരത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി. വടക്കൻ ജില്ലകളിൽ നിന്നെത്തിയ വള്ളംകളി പ്രേമികൾ ശനിയാഴ്ച തന്നെ ആലപ്പുഴ നഗരത്തിലെത്തി തമ്പടിച്ചിരുന്നു. പ്രളയകാലത്ത് നേരം തെറ്റിയെങ്കിലും മത്സരവള്ളം കളി നടത്താനായി. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത് കൊവിഡാണ്. രണ്ട് വർഷത്തെ മുഴുവൻ ആവേശവും പുറത്തെടുത്താണ് ജനം ജലമേളയെ വരവേറ്റത്. മുൻ വർഷങ്ങളേക്കാൾ കാണികളിൽ സ്ത്രീകളുടെ പ്രാതിനിദ്ധ്യവും ഇത്തവണ വർദ്ധിച്ചിരുന്നു. കൂട്ടമായും കുടുംബമായും ആയിരങ്ങളാണ് ഫിനിഷിംഗ് പോയിന്റിലും പവിലിയിനിലും കരകളിലുമായി നിരന്നിരുന്നത്. വെള്ളത്തിൽ ചാടിയും, തെങ്ങിൻ മുകളിൽ കയറിയും ജലമേള ആസ്വദിക്കുന്ന പതിവു കാഴ്ചകളുടെ തിരിച്ചുവരവു കൂടിയായിരുന്നു ഇത്തവണത്തേത്. ചെറുവള്ളങ്ങളുടെ മത്സരം പുരോഗമിച്ചു തുടങ്ങിയ രാവിലേ തന്നെ നിന്നുതിരിയാൻ ഇടമില്ലാത്ത രീതിയിൽ പവലിയനുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.
ആനപ്പീപ്പിയും വാട്ടർ സ്കേറ്റിംഗും
ജലമേള കാണാനെത്തിയ യുവാക്കളുടെ പ്രധാന 'ആയുധം' ആനപ്പീപ്പിയായിരുന്നു. വലിയ ശബ്ദമുള്ള ആനപ്പീപ്പിയുടെ ആരവത്തിലായിരുന്നു പുന്നമട. ചുണ്ടൻമാരുടെ മത്സരം ആരംഭിക്കുന്നതിനു മുമ്പും ഇടവേളകളിലും വാട്ടർ സ്കേറ്റിംഗ് താരങ്ങൾ നടത്തിയ ജലാഭ്യാസ പ്രകടനങ്ങൾ ആകർഷകമായിരുന്നു. മത്സരം തുടങ്ങിയതോടെ വഞ്ചിപ്പാട്ടിന്റെയും വായ്ത്താരിയുടെയും ഹാസ്യങ്ങളുടെയും അകമ്പടിയിൽ ജോ ജോസഫ് തായങ്കരിയുടെ കമന്ററിയും ആരംഭിച്ചു. ഫുട്ബാൾ പ്രേക്ഷകരെയാകെ പുളകം കൊള്ളിക്കുന്ന ഷൈജു ദാമോദരൻ രണ്ടാം തവണയും നെഹ്റുട്രോഫി ജലമേളയുടെ ഭാഗമായി ചേർന്നതോടെ ആവേശം അണപൊട്ടിയൊഴുകി. വിജയിക്കുന്ന വള്ളങ്ങളെ മാത്രമല്ല, പിന്നിലായിപ്പോയവരെ പോലും പിന്തുണയ്ക്കുന്ന സമീപനമായിരുന്ന കാണികളുടെ ഭാഗത്ത് നിന്നുണ്ടായത്.
ശ്വാസം മുട്ടിച്ച അന്തരീക്ഷം
പാസ് പരിശോധിച്ച് ഒറ്റയായി കയറിയവർ മത്സരശേഷം ഒരുമിച്ച് ഇറങ്ങാൻ ശ്രമിച്ചതോടെ ഫിനിഷിംഗ് പോയിന്റ് പരിസരമാകെ തിങ്ങി നിറഞ്ഞു. പലരും ശ്വാസ തടസം നേരിട്ടും രക്തസമർദ്ദം ഉയർന്നും തളർന്നു വീണു. ഇവരെ ആംബുലൻസിലും പൊലീസ് ജീപ്പിലും ആശുപത്രിയിലേക്ക് മാറ്റി. കാണികളെ നിയന്ത്രിക്കാൻ വനിതാ പൊലീസും വോളണ്ടിയർമാരും പെടാപ്പാടുപെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |