കൂത്തുപറമ്പ്: തലശ്ശേരി ആസ്ഥാനമായുള്ള തീയറ്റർ കിച്ചണിന്റെ നാടകമേളയ്ക്ക് കൂത്തുപറമ്പിൽ തുടക്കമായി. നാനൂറോളം കലാകാരന്മാർ അണിനിരക്കുന്ന 39 വ്യത്യസ്ത നാടകങ്ങളാണ് ഡ്രീം തിയറ്റർ കാർണിവൽ 2022 എന്ന പേരിൽ പ്രദർശിപ്പിക്കുന്നത്. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേകം തയാറാക്കിയ ഏഴു വേദികളിലായി നടക്കുന്ന മേള ഒമ്പതിന് സമാപിക്കും.
കൊവിഡിന് ശേഷം അരങ്ങ് നഷ്ടപ്പെട്ട കലാകാരന്മാർക്ക് വേദികളൊരുക്കുകയാണ് നാടകോത്സവത്തിന്റെ പ്രധാന ലക്ഷ്യം. മേളയുടെ ആദ്യ ദിവസമായ ഞായറാഴ്ച കോഴിക്കോട് ബാക്ക് സ്റ്റേജ് അവതരിപ്പിച്ച ദേശീയ പുരസ്‌കാര ജേതാവ് സുവീരൻ സംവിധാനം നിർവഹിച്ച നാടകം ഭാസ്‌കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും, തൃശ്ശൂർ റിമമ്പറൻസ് തിയറ്റർ ഗ്രൂപ്പിന്റെ ശശിധരൻ നടുവിൽ സംവിധാനം ചെയ്ത ഹിഗ്വിറ്റ, നാടക ചലച്ചിത്ര താരങ്ങളായ അമൽരാജും രാജേഷ് ശർമയും അരങ്ങിലെത്തുന്ന ശുദ്ധമദ്ദളം, കോഴിക്കോട് എടക്കാട് നാടകക്കൂട്ടായ്മയുടെ അവാർഡ്, പാലക്കാട് മനോരഞ്ജിതം ബ്രദേഴ്സ് അവതരിപ്പിച്ച പൊറാട്ട് നാടകം എന്നിവ അരങ്ങേറി. നാടകചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അതിഥികളായെത്തിയിരുന്നു.
വൈകുന്നേരം നാലു മുതൽ രാത്രി 11 വരെയാണ് പ്രദർശനങ്ങൾ. ഒരു നാടകം കഴിഞ്ഞ് ചെറിയ ഇടവേളയ്ക്കുശേഷം അടുത്ത നാടകം ആരംഭിക്കുന്ന വിധത്തിലാണ് സമയക്രമീകരണം. ആളുകൾക്ക് ഇഷ്ടാനുസരണം നാടകങ്ങൾ തിരഞ്ഞെടുത്ത് കാണാനുള്ള അവസരമുണ്ട്.
കാണാം ഇവയും
ഒരു തിയറ്റർ മ്യൂസിയം പോലെ സഞ്ചരിച്ച് ഒരു സമയം 15 പേർക്ക് മാത്രം കാണാൻ കഴിയുന്ന 'മരണാനുകരണം'.
ഒരു അംബാസിഡർ കാറിനുള്ളിലിരുന്ന് നാല് പേർക്ക് കാണാൻ കഴിയുന്ന 'ഭ്രാന്ത്, എ മീഡിയേറ്റഡ് പെർഫോമൻസ്'.
ഒരു സമയം 100 പേർക്ക് മാത്രം കാണാൻ കഴിയുന്ന അഭിനേതാക്കളുടെ ശരീര ചലനങ്ങളിലൂടെ വേറിട്ട ആസ്വാദനം പകരുന്ന ഫ്ലോട്ടിംഗ് ബോഡീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |