കണ്ണൂർ:സംസ്ഥാന സർക്കാരിന്റെ കീഴിലെ ആദ്യ കയാക്കിംഗ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയിൽ സന്ദർശകരുടെ വൻതിരക്ക്. കഴിഞ്ഞ ദിവസമാണ് ടൂറിസം വകുപ്പ് കയാക്കിംഗ് സെന്റർ ജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഓണാവധി പ്രമാണിച്ച് ദിനം നിരവധി പേരാണ് ഇവിടെയെത്തിയത്.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിംഗ് ടൂറിസം സെന്റർ നിർമ്മിച്ചത്. വാട്ടർ ലെവൽ സൈക്കിൾ, പെഡൽ ബോട്ടുകൾ, വാട്ടർ ടാക്സി, കുട്ടികൾക്കുള്ള പെഡൽ ബോട്ട്, ഇംഫാറ്റിബിൾ ബോട്ടുകൾ ഉപയോഗിച്ചുള്ള റൈഡ് (മുകളിൽ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബ്ബർബോട്ടുകൾ) തുടങ്ങി 30 കയാക്കിംഗ് യൂണിറ്റുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പൂർണമായും വെള്ളത്തിൽ സജ്ജമാക്കിയ കയാക്കിംഗ് പാർക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കും. ചൈനയിൽ നിന്നുള്ള ബംബർ കാറാണ് ഇതിന് ഉപയോഗിച്ചത്. ഫ്‌ളോട്ടിംഗ് നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾക്കായി ഭക്ഷണശാല, ദോശ കോർണർ, ജ്യൂസ് കോർണർ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ കയാക്ക് സ്റ്റോർ, ശുചിമുറി, അടുക്കള, കഫ്റ്റീരിയ, ഇൻഫാന്റി ബിൽ ബോട്ടുകൾ എന്നിവയാണുള്ളത്. ചുറ്റുമതിൽ, സൗരവിളക്കുകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്സ്‌കേപ്പിംഗ്, പാർക്കിംഗ് ഏരിയ, ഇന്റർലോക്കിംഗ്, ഫ്ളോട്ടിംഗ് ബോട്ട് ജെട്ടി എന്നിവയും ഒരുക്കി. മാലിന്യ രഹിത രീതിയിലാകും സെന്ററിന്റെ പ്രവർത്തനം.
ലക്ഷ്യം ടൂറിസം ശൃംഗല
സമീപ ഭാവിയിൽ ടൂറിസം സെന്ററിനെ കയാക്കിംഗ് അക്കാഡമിയാക്കി ഉയർത്തും. പുല്ലൂപ്പിക്കടവ്, മുണ്ടേരിക്കടവ്, പറശ്ശിനിക്കടവ് ഉൾപ്പെടുന്ന വാട്ടർ ടൂറിസം ശൃംഖല ഒരുക്കുകയാണ് ലക്ഷ്യം. മിഡ് ടൗൺ ഇൻഫ്ര എന്ന കമ്പനിയ്ക്കാണ് നടത്തിപ്പ് ചുമതല. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് എന്നിവയുടെ സഹായത്തോടെ സാഹസിക ടൂറിസത്തിന്റെ കേന്ദ്രമായി കാട്ടമ്പള്ളിയെ മാറ്റുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |