മണ്ണാർക്കാട്: പേ വിഷ വാക്സിനെടുത്തിട്ടും തെരുവ് നായ്ക്കളുടെ കടിയേറ്റ ചിലർക്ക് മരണം സംഭവിക്കുന്ന വാർത്തകളെത്തുമ്പോൾ ഭീതിയിലാണ് മണ്ണാർക്കാട് നഗരവാസികളും. തെരുവ് നായ് ശല്യം നഗരത്തിലെങ്ങും നാൾക്കു നാൾ ഏറി വരുന്നതാണ് ആശങ്കകൂട്ടുന്നത്.
കുട്ടികളെ വീടിന് പുറത്ത് വിടാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്. വിദ്യാർത്ഥികൾ, മുതിർന്നവർ എന്നിവരും ഒരു പോലെ ഭീതിയിലാണ്.
കാൽ നട യാത്രക്കാർ, ഇരുചക്ര വാഹന യാത്രികർ എന്നിവരാണ് കൂടുതലായും ആക്രമണങ്ങൾക്ക് ഇരയാകുന്നത്.
കടിയേറ്റാൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യമാണുള്ളത്. എന്നാൽ യഥാസമയം ചികിത്സയും വാക്സിനും എടുത്തവർക്കും ജീവഹാനി സംഭവിക്കുന്ന വാർത്തകൾ വരുന്നതോടെ ജനങ്ങളുടെ ഭയം ഏറുകയാണ്.
നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമെല്ലാം തെരുവ് നായ് ശല്യത്തെക്കുറിച്ചുള്ള പരാതികൾ ഏറി വരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ല. ജില്ലാ പഞ്ചായത്തിന് മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകൂ എന്നതാണ് നഗരസഭ, പഞ്ചായത്ത് അധികൃതരുടെ നിലപാട്.
സുപ്രീം കോടതിയിൽ പ്രതീക്ഷയോടെ
തെരുവുനായ്ക്കളുടെ ആക്രമണം കടുത്ത ഭീതിയുയർത്തുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് 26ന് കേൾക്കാനിരുന്ന ഹർജി അടിയന്തരമായി 9ന് വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനമെടുത്തത് ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്. തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ, നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയുൾപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മിഷൻ റിപ്പോർട്ട് ഉടൻ
പരിഗണിക്കുന്നത് ആലോചനയിലാണെന്നും ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഡോഗ്സ് ഓൺ കൺട്രി
ദൈവത്തിന്റെ സ്വന്തം നാടായ കേരളം തെരുവ് നായ്ക്കളുടെ സ്വന്തം നാടായി മാറിയെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അഞ്ച് വർഷം കൊണ്ട് 10 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റതായാണ് കണക്കുകൾ പറയുന്നത്. കേരളത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയർത്തുമെന്നും ജസ്റ്റിസ് സിരിജഗൻ കമ്മിഷന്റെ റിപ്പോർട്ടിലുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മണ്ണാർക്കാട് നഗരത്തിലെ റസിഡൻസ് ഏരിയയിലെ വീടിന് മുന്നിൽ കിടക്കുന്ന തെരുവ് നായ്ക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |