ഏറ്റുമാനൂർ . കുഴിയില്ലാത്ത റോഡുകൾക്കായി സംസ്ഥാന സർക്കാർ പുതുതായി ആവിഷ്‌കരിച്ച റോഡ് സംരക്ഷണ പദ്ധതിയായ ഒ പി ബി ആർ സി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ ഏറ്റുമാനൂരിൽ നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ എം സി റോഡ് പരിപാലനമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. എം സി റോഡിന്റെ കോടിമത മുതൽ അങ്കമാലി വരെയുള്ള റീച്ച്, മാവേലിക്കര - ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ - കോഴഞ്ചേരി റോഡ് എന്നിവയുടെ ഏഴുവർഷ പരിപാലന പദ്ധതിയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഏറ്റുമാനൂർ ജംഗ്ഷനിൽ വൈകിട്ട് മൂന്നിന് മന്ത്രി വാസവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാജോർജ് മുഖ്യപ്രഭാഷണം നടത്തും. എം പിമാരായ തോമസ് ചാഴികാടൻ, എ എം ആരിഫ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സജി ചെറിയാൻ, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി, റോജി എം ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ് എന്നിവർ പങ്കെടുക്കും.
73.83 കോടി രൂപ ചെലവ്.
പരിപാലനപദ്ധതി അനുസരിച്ച് ഏഴുവർഷത്തേയ്ക്കാണ് റോഡിന്റെ ചുമതല കരാറുകാരന് കൈമാറുക. ആദ്യത്തെ ഒൻപതു മാസം കൊണ്ട് ആദ്യഘട്ട പണികൾ പൂർത്തീകരിക്കാമെന്ന വ്യവസ്ഥയിലാണ് ജോലി ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിക്കായി 73.83 കോടി രൂപയാണ് ചെലവ്. 107. 153 കിലോമീറ്റർ റോഡാണ് ഏഴു വർഷത്തെ പരിപാലന ചുമതലയ്ക്കായി കരാർ നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |