നെടുമ്പാശേരി: ബാറിൽ ആക്രമണം നടത്തി ജീവനക്കാരെ മർദ്ദിച്ച കേസിൽ മറ്റൂർ പിരാരൂർ മനയ്ക്കപ്പടി പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25), കാഞ്ഞൂർ ചെങ്ങൽ ഭാഗത്ത് വടയപ്പാടത്ത് വീട്ടിൽ റിൻഷാദ് (24), കോടനാട് ആലാട്ട്ചിറ സെന്റ് മേരീസ് സ്‌കൂളിന് സമീപം ഇലഞ്ഞിക്കമാലിൽ വീട്ടിൽ ബേസിൽ (34) എന്നിവരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലായിൽ നെടുമ്പാശേരിയിലെ ബാറിൽ മദ്യപിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബാർ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക ടീം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയാറ്റൂർ ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
വിവിധ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ശരത് ഗോപി. ഇൻസ്‌പെക്ടർ സോണി മത്തായി, എസ്.ഐ മാരായ അനീഷ് കെ. ദാസ്, എൽദോസ്, എ.എസ്.ഐമാരായ ഉബൈദ്, അഭിലാഷ്, സീനിയർ സിവൽ പൊലീസ് ഓഫിസർമാരായ റോണി അഗസ്റ്റിൻ, എൻ.ജി. ജിസ്‌മോൻ, റിയാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |