ആലപ്പുഴ തുമ്പോളിയിൽ ജനിച്ച് കർമ്മമണ്ഡലം കൊച്ചിയാക്കിയ എം.കെ.സാനു എഴുത്തുകാരൻ, അദ്ധ്യാപകൻ, പ്രഭാഷകൻ എന്നിവയ്ക്കപ്പുറം പൊതുവിഷയങ്ങളിൽ നടത്തുന്ന ഇടപെടലിലൂടെ സാമൂഹികപ്രതിബദ്ധത തെളിയിക്കുന്ന വ്യക്തിത്വം കൂടിയാണ്.
കൊച്ചി: എഴുത്തിലെ സമഗ്രസംഭാവനയ്‌ക്ക് മൂന്ന് സർവകലാശാലകളിൽ നിന്ന് ഡി.ലിറ്റ് ബഹുമതി ലഭിക്കുകയെന്ന അപൂർവനേട്ടം പ്രൊഫ.എം.കെ.സാനുവിന് സ്വന്തം. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയാണ് ഏറ്റവുമൊടുവിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിക്കുന്നത്. നാളെ രാവിലെ 11ന് സർവകലാശാലാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡി.ലിറ്റ് സമ്മാനിക്കും.
മലയാളം സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവ നേരത്തെ അദ്ദേഹത്തിന് ഡി.ലിറ്റ് നൽകിയിരുന്നു. ആരാധകരും വിദ്യാർത്ഥികളുമെല്ലാം സ്‌നേഹത്തോടെ 'സാനുമാഷ്" എന്നുവിളിക്കുന്ന പ്രൊഫ.എം.കെ.സാനു, കേരളത്തെ പൊതുവായും കൊച്ചിയെ പ്രത്യേകമായും ബാധിക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കുകയും ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും എന്നും മുൻനിരയിലുണ്ട്. കൊച്ചിയിലെ കാൻസർ സെന്റർ, എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് എന്നിവയുടെ വികസനപ്രശ്നങ്ങളിൽ മുന്നണിപ്പോരാളിയാണ്. രണ്ടു സ്ഥാപനങ്ങൾക്കുമായി പോരാടിയ ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യരുടെ സ്‌മരണാർത്ഥമുള്ള മൂവ്മെന്റിന്റെ വഴികാട്ടിയുമാണ്.
എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. എഴുത്ത്, പ്രഭാഷണം എന്നിവയ്ക്കൊപ്പം സാമൂഹിക വിഷയങ്ങളിലും തത്പരൻ. മഹാരാജാസിൽ ആയിരക്കണക്കിന് ശിഷ്യരാണ് അദ്ദേഹത്തിനുള്ളത്. വിവിധ മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന്റെ സുഹൃദ്‌വലയത്തിലുണ്ട്. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ആത്മസുഹൃത്തായിരുന്നു.
ഇടതുപക്ഷ അനുഭാവം എക്കാലത്തും തുടർന്ന അദ്ദേഹം 1987ൽ എറണാകുളം മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭാംഗമായിരുന്നു. കാരിക്കാമുറിയിലെ വീടായ 'സന്ധ്യ"യിൽ എഴുത്തും വായനയുമായി 94 ാം വയസിലും സജീവമാണ് സാനുമാഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |