കോട്ടയം: ആകാശപാതയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കത്തിക്കയറുന്നതിനിടയിൽ സർക്കാർ നാറാണത്തു ഭ്രാന്തന്റെ പണി കാണിക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ആവശ്യപ്പെട്ടു. അതേസമയം ആകാശപാത പൊളിച്ചുകളയണമെന്ന സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ അഭിപ്രായം സർക്കാരിന്റെ അഭിപ്രായമല്ലെന്നും പണി പൂർത്തിയാക്കാതെ കിറ്റ്കോ ഇട്ടുതല്ലുകയാണെന്നും മന്ത്രി വി.എൻ.വാസവൻ കുറ്റപ്പെടുത്തിയതോടെ ആശയക്കുഴപ്പമേറി .
"രണ്ടു കോടിയോളം രൂപ സർക്കാർ ഫണ്ട് ചെലവഴിച്ചിട്ട് പൊളിച്ചുകളയണമെന്ന് പറയുന്നത് കല്ലുരുട്ടി മലയിൽ കയറ്റിയ ശേഷം താഴേക്ക് തള്ളിവിട്ടു കൈകൊട്ടി ചിരിക്കുന്ന നാറാണത്തു ഭ്രാന്തന്റെ പ്രവൃത്തിയാണ് . ഏഴുവർഷമായിട്ട് പെയിന്റ് ചെയ്യാതെ മഴയും വെയിലുമേറ്റിട്ടും ആകാശപാത ഒരു കുഴപ്പവുമില്ലാതെ നിൽക്കുകയാണ്. പിന്നെന്തിന് പൊളിക്കണം. പണി ഇട്ടുതല്ലാതെ പൂർത്തീകരിക്കാനുള്ള നടപടിയാണ് വേണ്ടത്. അശാസ്ത്രീയമെങ്കിൽ സർക്കാർ എന്തിന് ഭരണാനുമതി നൽകി. മന്ത്രിമാരായ വാസവനുമായും ആന്റണിരാജുവുമായും കോട്ടയം കളക്ടറുമായും പതിനൊന്നു തവണ ചർച്ച നടത്തി. എന്നിട്ടും തീരുമാനമാകുന്നില്ല. മേയ് 12ന് കളക്ടർ തന്ന കത്തിൽ സർക്കാരിനു പണമില്ലാത്തതിനാൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. ഒരു കോടി 65 ലക്ഷം രൂപ എം.എൽഎ ഫണ്ടിൽ നിന്ന് നൽകാമെന്നും കളക്ടർ മുൻകൈയെടുത്ത് പണി പൂർത്തിയാക്കണമെന്നും മറുപടി നൽകി. നാലുമാസമായിട്ടും പണി പുനരാരംഭിക്കുന്നില്ല. പണി ഏറ്റെടുത്ത കിറ്റ്കോ കമ്പനി കൊള്ളില്ലെങ്കിൽ ഇടതു സർക്കാരിന് താത്പര്യമള്ള ഊരാളുങ്കലിന് കൊടുക്കുന്നതിൽ ഒരു വിരോധവുമില്ല. എങ്ങനെയും പൂർത്തിയാക്കിയാൽ മതി ." തിരുവഞ്ചൂർ പറഞ്ഞു.
ഇതേ ആകാശ പാത പദ്ധതി കൂടുതൽ ചെലവിൽ കൊല്ലത്തും തൃശൂരും പൂർത്തിയായി. നിർമാണ തുക കുറവായിട്ടും കോട്ടയത്ത് മാത്രം അശാസ്ത്രീയമെന്ന പ്രചാരണം വേദനിപ്പിക്കുന്നതാണ് . ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നറിയില്ല. എന്റെ പിടിവാശി കൊണ്ടാണ് പൊളിച്ചു കളയാത്തതെന്നു പറയുന്നത് ശരിയാണ്. രണ്ട് കോടി മുടക്കിയ പദ്ധതി എങ്ങനെയും പൂർത്തിയാക്കണം. കോട്ടയത്തും വികസനം വരണമെന്നതാണ് തന്റെ പിടിവാശിയെന്ന് തിരുവഞ്ചൂർ പറഞ്ഞു.
കുളമാക്കിയത് കിറ്റ് കോ: മന്ത്രി വാസവൻ.
കിറ്റ്കോ ഏറ്റെടുത്ത എല്ലാ പദ്ധതികളും സബ് കോൺട്രാക്റ്റ് കൊടുത്തു കുളമാക്കുകയാണ്. ആകാശപാതയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. പൊളിക്കണോ വേണ്ടയോ എന്നത് പദ്ധതിക്ക് ഫണ്ട് അനുവദിച്ച റോഡ് സേഫ്റ്റി കൗൺസിലാണ് തീരുമാനിക്കേണ്ടത്. ഹൈക്കോടതിയിലെ കേസിൽ പൊളിച്ചു കളയണോ എന്ന കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |