കണ്ണൂർ: തേരേ മേരെ ബീച്ച് മേം......ഭാര്യ പാടുന്ന പാട്ടുകളിൽ സന്തോഷിന് ഏറ്റവും പ്രിയപ്പെട്ട പാട്ടാണിത്.നീട്ടി വളർത്തിയ താടിയും മുടിയും മുഷിഞ്ഞ വേഷവുമായി അലയുന്ന സന്തോഷിന്റെ കണ്ണുകളിൽ ഇപ്പോഴും ഈ പാട്ട് നൽകുന്നത് പ്രതീക്ഷയാണ്. അഞ്ച് വർഷം മുൻപ് പിണങ്ങിപോയ ഭാര്യയെ തിരഞ്ഞുള്ള അലച്ചിലിലാണ് ഈ അൻപത്തിയൊന്നുകാരൻ.ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശി സന്തോഷിന് ജീവിതത്തിൽ ഇനി ഒരേയൊരു ആഗ്രഹമേയുള്ളു.പിണങ്ങിപ്പോയ ഭാര്യ മഞ്ജുവിനെ നേരിലൊന്ന് കാണണം,ചെയ്ത തെറ്റുകളേറ്റു പറഞ്ഞ് ക്ഷമ ചോദിക്കണം ,സമ്മതമെങ്കിൽ ഇനിയുള്ള ജീവിതം ഒരുമിച്ച് ജീവിക്കണം. ഇരുപത്തിയേഴു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
ട്രെയിനിലെ പാട്ടുകാരി പിന്നെ ജീവിത സഖി
ബാഗ്ലൂർ നരാസാപുരാ സ്വദേശി മഞ്ജുവും സന്തോഷും വളരെ ചെറുപ്പത്തിൽ തന്നെ എറണാകുളം നോർത്ത് റെയിൽ വെ സ്റ്റേഷനിൽ കണ്ടുമുട്ടിയിരുന്നു.അന്നത്തെ 12 വയസ്സുകാരി മഞ്ജുവും കുടുംബവും ട്രെയിനുകളിൽ പാട്ട് പാടിയാണ് ജീവിച്ചിരുന്നത്. 15 കാരനായിരുന്ന സന്തോഷിന് ട്രെയിനിൽ ചായ വിൽപ്പനയായിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ വീട് വിട്ടിറങ്ങിയതാണ് സന്തോഷ്.
എറണാകുളം റെയിൽവെ സ്റ്റേഷനിലും പരിസരത്തുമായിരുന്നു കഴിഞ്ഞ് കൂടിയിരുന്നത്.റെയിൽവേ സ്റ്റേഷൻ ചുറ്റിപ്പറ്റിയായിരുന്നു മഞ്ജുവിന്റെയും ജീവിതം.അങ്ങിനെയാണ് ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ച് നടന്നിരുന്ന ഇരുവർക്കുമിടയിലെപ്പോഴോ പ്രണയവും മൊട്ടിടുന്നത്.രണ്ട് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം 1995ൽ ആണ് വിവാഹം രജിസ്റ്റർ ചെയ്തു.ഏറെ നാൾ സന്തോഷത്തോടെ ജീവിച്ച ഇവർക്കിടയിൽ വില്ലനായെത്തിയത് തന്റെ മദ്യപാനമായിരുന്നുവെന്ന് ഇന്ന് സന്തോഷ് തിരിച്ചറിയുന്നു. നിരന്തരം വഴക്കുകളുണ്ടായി. തമ്മിൽ തർക്കിച്ചു. മഞ്ജുവിന് ദേഹോപദ്രവമേറ്റു..ഒടുവിൽ സഹികെട്ടാകണം ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണ്.പലയിടത്തും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.അവൾ പോയതിനു ശേഷമാണ് താൻ ഒറ്റയായതായി അറിഞ്ഞത്-കരച്ചിൽ മറച്ചുവെക്കാതെ സന്തോഷ് പറയുന്നു.അന്ന് മുതൽ താടിയും മുടിയും വളർത്തി അലയുകയാണ് ഇയാൾ.
ഭാഗ്യത്തിൽ പ്രതീക്ഷയുണ്ട്
ഇപ്പോൾ കേരളത്തിലങ്ങോളം ലോട്ടറി വിൽപ്പന നടത്തുകയാണ് സന്തോഷ്. മഞ്ജുവും കുടുംബവും മംഗളുരൂ തെരുവിൽ വസ്ത്രം വിൽക്കാറുണ്ടായിരുന്നു.ആ പരിചയം വച്ച് മംഗലാപുരം ഭാഗത്തും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.ഇടയ്ക്ക് സന്തോഷിന്റെ ഫോൺ നഷ്ടപ്പെട്ട് പോയിരുന്നു.എപ്പൊഴൊ ആ നമ്പറിലേക്ക് വിളിച്ചപ്പോഴേക്കും ആ നമ്പർ മറ്റൊരാൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു.എന്നെങ്കിലും ഈ നമ്പറിലേക്ക് ഭാര്യ വിളിച്ചാൽ നൽകണമെന്ന് പറഞ്ഞ് തന്റെ നമ്പർ നൽകി കാത്തിരിക്കുകയാണ് സന്തോഷ്. ഇതുവരെ അങ്ങനെയൊരു വിളി വന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |