SignIn
Kerala Kaumudi Online
Thursday, 19 September 2024 4.03 PM IST

അഭിരാമിയുടെ മരണം: എസ്.എൻ.ഡി.പി യോഗം പ്രക്ഷോഭത്തിലേക്ക്

Increase Font Size Decrease Font Size Print Page
sndp-

പത്തനംതിട്ട : റാന്നി പെരുനാട് മന്ദപ്പുഴ ഷീലാഭവനിൽ ഹരിഷ്‌കുമാറിന്റേയും
രജനിയുടേയും മകൾ, തെരുവ് നായയുടെ കടിയേറ്റ അഭിരാമിയുടെ (12) മരണത്തിന് ഉത്തരവാദികളായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം സമരരംഗത്തേക്ക്.

അഭിരാമിക്ക് അടിയന്തര ചികിത്സ വൈകാൻ കാരണക്കാരായ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിലെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെയും ഉദ്യോഗസ്ഥർക്കെതിര നടപടിയെടുക്കണമെന്ന് യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ മണ്ണടി മോഹനൻ, പത്തനംതിട്ട യൂണയൻ സെക്രട്ടറി ഡി.അനിൽകുമാർ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ്കുമാർ, സംയുക്തസമിതി പ്രസിഡന്റ് പ്രമോദ് വാഴംകുഴി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകും. ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കും. ജില്ലാ കളക്ടർക്ക് പരാതി നൽകിയ ശേഷമാണ് യോഗം നേതാക്കൾ വാർത്താസമ്മേളനം നടത്തിയത്. അഭിരാമിയുടെ വല്യച്ഛൻ പി.കെ.ശശിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അഭിരാമിയുടെ കുടുംബത്തെ കാണാൻ ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കൽ ഒാഫീസർ, കളക്ടർ എന്നിവർ തയ്യാറായില്ലെന്ന് നേതാക്കൾ പറഞ്ഞു. സർക്കാർ അന്വേഷണം പ്രഹസനമാകാതിരിക്കാൻ കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തണം.

ആഗസ്റ്റ് 13ന് രാവിലെ വീടിന് സമീപം വച്ചാണ് പാലുവാങ്ങാൻ പോയഅഭിരാമിയെ തെരുവുനായ കടിച്ചത്. നിലത്തുവീണ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിലും നായ കടിച്ചു. കണ്ണിന് സമീപം ആഴത്തിൽ നഖം കൊണ്ടുള്ള മുറിവേൽക്കുകയും ചെയ്തു. മാതാപിതാക്കൾ പെരുനാട് ആശുപത്രിയിൽ ആദ്യം എത്തിച്ചു. അവിടെ ചികിത്സ നൽകാൻ ആരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ പെരുനാട് പൊലീസാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുന്നതിനു വേണ്ട വാഹന സൗകര്യം ചെയ്തുകൊടുത്തത്. പെരുനാട് ആശുപത്രിയിൽ ആംബുലൻസിന് ൈഡ്രവർ ഇല്ലായിരുന്നു. പത്തനംതിട്ട ജനറൽ
ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നൽകുന്നതിന് മൂന്ന് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു .
മുറിവ് വൃത്തിയാക്കുവാനുള്ള സോപ്പ് വാങ്ങാൻ മാതാപിതാക്കളെ പുറത്ത് പറഞ്ഞുവിട്ടു. അവരെക്കൊണ്ടു തന്നെ മുറിവ് കഴുകിച്ചു. ആരോഗ്യ പ്രവർത്തകർ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. പേവിഷബാധയുള്ള നായയാണ് കടിച്ചതെന്ന് സംശയിക്കുന്നതായി ഡ്യൂട്ടിയിലുള്ള ഡോക്ടറോട് പറഞ്ഞിട്ടും ഗൗനിച്ചില്ല.

കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇവിടെ എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് കുട്ടിക്ക് ആദ്യ വാക്‌സിൻ നൽകി. മറ്റ് കുഴപ്പങ്ങൾ ഇല്ലെന്ന് പറഞ്ഞ് കുട്ടിയെ 15ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വിട്ടു . ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് 16നും 20നും പെരുനാട് പ്രൈമറി ഹെൽത്ത് സെന്ററിലെത്തി വാക്‌സിൻ എടുത്തു. എന്നാൽ, കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സെപ്തംബർ രണ്ടിന് കുട്ടിയെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

റാന്നി : പന്ത്രണ്ടു വയസുകാരി അഭിരാമി തെരുവ് നായയുടെ കടിയേറ്റു മരിച്ചസംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ആറ് എസ്.എൻ.ഡി.പിയോഗം യൂണിയനുകൾ ചേർന്ന് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകി. നിവേദക സംഘത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ്‌കുമാർ, പെരുനാട് സംയുക്തസമിതി പ്രസിഡന്റ്‌ പ്രമോദ് വാഴാംകുഴി, റാന്നി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ, അഭിരാമിയുടെ അമ്മയുടെ അച്ഛൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.