തൃശൂർ: ശിശുസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായുള്ള മദ്ധ്യമേഖല ശിൽപ്പശാലയ്ക്ക് തുടക്കം. ശിശുക്ഷേമ സമിതിയിൽ എത്തുന്ന കുട്ടികളുടെ സംരക്ഷണം, കുട്ടികൾക്കുള്ള സർക്കാർ പദ്ധതികൾ, ദത്തെടുക്കുന്നതിനുള്ള നിയമവഴികൾ എന്നിവയെക്കുറിച്ച് ശിശുക്ഷേമ സമിതി അംഗങ്ങൾക്ക് അവബോധമുണ്ടാക്കുന്നതിനായാണ് ശിൽപ്പശാല.
സംസ്ഥാന ശിശക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള ശിൽപ്പശാലയുടെ ഉദ്ഘാടനം ബാലവകാശ കമ്മിഷൻ എക്‌സിക്യൂട്ടിവ് അംഗം ബി. ഭവിത ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുക, കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ബാലസാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ ബാലസൗഹൃദ കേരളം പദ്ധതി നടപ്പിലാക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലയിലെ പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ അദ്ധ്യക്ഷനായി.
കെ.എഫ്.ആർ.ഐ രജിസ്ട്രാർ ഡോ. ടി.വി. സജീവ്, ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ട് ഗവേണിംഗ് ബോഡി അംഗം ടി.കെ. നാരായണദാസ്, ശിശു വികസന ഓഫീസർ ശ്രീവിദ്യ മാരാർ, അഡ്വ. രതീഷ് എന്നിവർ ക്ലാസെടുത്തു. പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് ഹാളിൽ നടന്ന ശിൽപ്പശാലയിൽ ശിശുക്ഷേമ സമിതി അംഗങ്ങളായ മീര ദർശ, ഒ.എം. ബാലകൃഷ്ണൻ, എം.കെ. പശുപതി, കെ. ബാഹലേയൻ, യേശുദാസ് പറപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ശിൽപശാല ബുധനാഴ്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |