വള്ളിക്കോട് : നായവാഴും നാടായി വള്ളിക്കോട് പ്രദേശം മാറിയതോടെ പകൽപോലും പുറത്തിറങ്ങാൻ ജനത്തിന് ഭയമാണ്. നരിയാപുരം, കൈപ്പട്ടൂർ, കൈപ്പട്ടൂർ ഈസ്റ്റ്, മായാലിൽ, വള്ളിക്കോട്, വാഴമുട്ടം, കാഞ്ഞിരപ്പാറ, കിടങ്ങേത്ത്, ഞക്കുനിലം , പൈനുംമൂട്, വെള്ളപ്പാറ, കുടമുക്ക്, കല്ലുവിള, വയലാവടക്ക്, നരിയാപുരം ഈസ്റ്റ് എന്നീ പ്രദേശങ്ങൾ തെരുവുനായകൾ കൈയടക്കിയിരിക്കുന്നു. തീയേറ്റർ ജംഗ്ഷനിലെ അപകടക്കെണിയിൽ വീണ് പരിക്കേറ്റവർക്ക് നേരെ കഴിഞ്ഞദിവസം തെരുവുനായകൾ ആക്രമണം നടത്തിയിരുന്നു. നാട്ടുകാരുടെ ഇടപെടലിലൂടെയാണ് സ്കൂട്ടർ യാത്രക്കാരായ ഭാര്യയും ഭർത്താവും കുട്ടിയും അടങ്ങുന്ന കുടുംബം കടി ഏൽക്കാതെ രക്ഷപെട്ടത്.
ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പിന്നാലെ കുരച്ചുകൊണ്ട് ഒാടുന്ന നായകൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൊച്ചുകുട്ടികൾക്ക് ഉൾപ്പടെ നായകളുടെ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നുണ്ട്. ഇതുമൂലം കുട്ടികളെ സ്കൂളുകളിലേക്ക് ഒറ്റയ്ക്ക് അയയ്ക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. മുതിർന്നവരുടെ
സംരക്ഷണയിലാണ് ഇപ്പോൾ കുട്ടികളെ സ്കൂളുകളിൽ കൊണ്ടുവിടുന്നതും മടക്കി കൊണ്ടുവരുന്നതും. നേരത്തെ അലഞ്ഞു നടക്കുന്ന നായകളെ പിടികൂടി വന്ധ്യകരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ നടപടിയില്ല. നായകളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ പണിയുന്ന കാര്യവും നേരത്തെ പഞ്ചായത്ത് പരിഗണിച്ചിരുന്നു.
കർഷകർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണി
അലഞ്ഞുതിരിയുന്ന നായകൾ കർഷകർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാണ്. പറമ്പിൽ കെട്ടിയിരുന്ന ആട്ടിൻ കുട്ടികളെ അടുത്തിടെ കടിച്ചുകീറിയിരുന്നു. രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കും പരിക്കേറ്റു. പ്രദേശത്തെ കോഴി, താറാവ് തുടങ്ങിയവയെ ഇവ ഭക്ഷണമാക്കുന്നുണ്ട്. പശു, ആട്, എരുമ, പോത്ത് തുടങ്ങിയ മൃഗങ്ങളെ ഇപ്പോൾ മേയാൻ കർഷകർ വിടുന്നില്ല. പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകർക്കും ഇവ ഭീഷണിയാണ്.
ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളുന്നതാണ് നായ ശല്യം വർദ്ധിക്കാൻ കാരണം. ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുന്ന തെരുവുനായകളെ ഉൻമൂലനം ചെയ്യാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണം.
രാജേഷ് (പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |