കോട്ടയം. ജില്ലയിൽ തെരുവുനായകളുടെ എണ്ണം അഞ്ച് ഇരട്ടിയിലേറെ വർദ്ധിച്ചതോടെ പേവിഷ വാഹകരായ നായ്ക്കൾ കടിച്ചത് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആശുപത്രി അധികൃതർ. കുറുനരികൾ, പേ വിഷ ബാധിതരായ നായകൾ എന്നിവയുടെ കടിയേറ്റാണ്, തെരുവുനായ്ക്കളിൽ പേ വിഷം വ്യാപിച്ചത്. അമ്പത് ശതമാനത്തിലേറെ നായ്ക്കൾക്കും പേ വിഷമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
കൊവിഡിന് ശേഷമാണ് ജില്ലയിൽ തെരുവുനായ്ക്കളുടെ എണ്ണം പെരുകിയത്. തെരുവുകളിലെ മാലിന്യ നിക്ഷേപം വർദ്ധിച്ചു. ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം ഹോട്ടലുകളിൽ പാഴ്സൽ സർവീസ് മാത്രം പുനരാരംഭിച്ചതും വിനയായി. ആഹാരം കഴിച്ച് അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത കൂടി. ലോക്ക് ഡൗണിൽ ആളുകൾ കുറഞ്ഞതോടെ നായകളുടെ സ്വൈര്യ വിഹാരവും പ്രജനനവും വർദ്ധിച്ചു. ഇതിന് ശേഷമാണ് നായ്ക്കളിൽ ആക്രമണ സ്വഭാവവും പേ വിഷ ബാധയും കൂടിയതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
ഒരുലക്ഷത്തിന് മൂവായിരം.
ഒരു ലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് കുറഞ്ഞത് 3000 തെരുവുനായ്ക്കളുണ്ടാകുമെന്നാണ് പുതിയ കണക്ക് . വർഷങ്ങൾക്കു മുൻപ് ആയിരത്തിൽ 10 എന്ന തോതിലായിരുന്നു പേവിഷ ബാധിതരോ വാഹകരോ ആയ നായ്ക്കൾ. എന്നാൽ ഇപ്പോഴത് നൂറിൽ 10 എന്ന രീതിയിലേക്ക് മാറി. ഇതാണ് പേ വിഷം നായ്ക്കളിൽ സമൂഹ്യ വാപനമായെന്ന നിഗമനത്തിലെത്തിക്കുന്നത്. മുൻപ് പേ വിഷബാധയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലും താഴെയായിരുന്നെങ്കിൽ ഇപ്പോഴത് 50 ശതമാനത്തിന് മുകളിലെത്തി.
നായ്ക്കളിൽ പേ വിഷം വ്യാപിക്കാൻ കാരണം.
നായ്ക്കളിൽ അക്രമണോത്സുകത വർദ്ധിച്ചു,തമ്മിലുള്ള കടിപടിയും കൂടി.
എണ്ണം വർദ്ധിച്ചതോടെ ഭക്ഷണത്തിനായി പരസ്പരം ആക്രമണം.
ഓരോ നായ്ക്കൾക്കും അതിർത്തി, അതു ലംഘിച്ചാൽ കൂട്ടമായി ആക്രമണം.
പ്രധാന പേ വിഷ വാഹകരായ കുറുനരിയുടെ കടിയേൽക്കൽ.
പേ വിഷബാധയുടെ ടി.പി.ആർ: 55.36 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |