തൃശൂർ: പരിക്കേറ്റ് അവശരായതും പോറ്റലിന്റെ കൗതുകം തീരുന്നതോടെ തെരുവിലെത്തുന്നതുമായ നായ്ക്കൾക്ക് അഭയം നൽകാൻ ആത്മാർത്ഥതയോടെ രാപ്പകൽ പ്രവർത്തിക്കുകയാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ 'പോസ്' സംഘടനയുടെ സ്ഥാപക പ്രീതി ശ്രീവത്സൻ. വാഹനമിടിച്ചും മറ്റും പരിക്കേറ്റവയെയും ഉപേക്ഷിക്കപ്പെടുന്നവയെയും ഭക്ഷണവും മരുന്നും നൽകി പരിപാലിക്കും. ആരോഗ്യം വീണ്ടെടുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ സൗജന്യ ദത്തെടുപ്പിന് ക്ഷണിച്ച് സ്നേഹത്തിന്റെ കരങ്ങളിലേക്ക് കൈമാറും. നായ്ക്കളെ മാത്രമല്ല, പൂച്ച, പശു, പോത്ത് ഉൾപ്പെടെയുള്ള മൃഗങ്ങളെയും ഇപ്രകാരം സംരക്ഷിക്കും. മൃഗങ്ങൾ കിണറ്റിൽ വീഴുകയോ മറ്റപകടങ്ങളിൽ പെടുമ്പോഴോ വിളിച്ചറിയച്ചാൽ അവിടെയെത്തി രക്ഷിക്കാൻ നടപടിയെടുക്കും. 2,300 മൃഗങ്ങളെയാണ് 10 വർഷത്തിനിടെ രക്ഷിച്ചത്. പരിപാലിച്ച നായ്ക്കളിൽ ഭൂരിഭാഗത്തെയും ദത്ത് നൽകി. 70 എണ്ണത്തെ സംരക്ഷിക്കുന്നു.
ആവശ്യപ്പെട്ടെത്തുന്നവർക്ക് ദത്ത് നൽകുന്നത് കൂടാതെ 2016 മുതൽ ക്യാമ്പും നടത്തുന്നുണ്ട്. 12-ാമത് ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ 4 വരെ 'പോസ്' ഓഫീസിൽ നടക്കും.
കൗൺസലിംഗ്
പേവിഷത്തിനുൾപ്പെടെ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയ ഒന്നര മുതൽ നാല് മാസം വരെയുള്ള നാടൻ ഇനങ്ങളെയാണ് നൽകുന്നത്. ഇപ്പോൾ 60 എണ്ണമുണ്ട്. കൈപ്പറ്റുന്നവർക്ക് പരിചരണത്തിന് കൗൺസലിംഗ് നൽകും. ദത്തെടുത്തവരുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ ചേർക്കുന്ന ഇവർ പരിപാലിക്കുന്ന ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യണം. പരിപാലനം മോശമെങ്കിൽ മുന്നറിയിപ്പ് നൽകും. തിരുത്തിയില്ലെങ്കിൽ തിരിച്ചെടുക്കും. ഇപ്പോൾ 15 ഗ്രൂപ്പുണ്ട്.
വന്ധ്യംകരണത്തിലും മാതൃക
തൃശൂരിൽ ആദ്യമായി വന്ധ്യംകരണം തുടങ്ങിയത് അനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള പോസ് ആണ്. വന്ധ്യംകരണവുമായി ബന്ധപ്പെട്ട് 2014ൽ 99 പഞ്ചായത്തുകൾക്ക് കത്തയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തെരുവുനായ ശല്യം കുറയ്ക്കാനുള്ള പദ്ധതി സർക്കാർ ഊർജ്ജിതപ്പെടുത്തുമ്പോഴും പോസുമായി ആരും ബന്ധപ്പെട്ടിട്ടില്ല. സർക്കാരിന്റെ സാമ്പത്തിക സഹായവുമില്ല. മൃഗസ്‌നേഹികളുടെ സംഭാവനയും 60 അംഗ സന്നദ്ധപ്രവർത്തകരുടെ സേവനവുമാണ് കൈമുതൽ. മാതാപിതാക്കളോടൊപ്പം കഴിയുന്ന പ്രീതിയുടെ വീട് തന്നെയാണ് മൃഗങ്ങളുടെ പരിപാലന കേന്ദ്രം.
മൃഗങ്ങളോടുള്ള ക്രൂരത കണ്ടറിഞ്ഞ് അവയ്ക്ക് അഭയമൊരുക്കാൻ പ്രേരണയായത് മൃഗസ്നേഹമുള്ള കുടുംബപശ്ചാത്തലമാണ്. വന്ധ്യംകരണം, കുത്തിവയ്പ്, ബോധവത്കരണം എന്നിവ ഒന്നിച്ചു പോയാലേ തെരുവുനായ ശല്യം പരിഹരിക്കാനാകൂ.
പ്രീതി ശ്രീവത്സൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |