കോഴിക്കോട്: ഫറോക്ക് ചുങ്കം മീൻ മാർക്കറ്റിനടുത്ത് ഫറോക്ക് ചുള്ളിപറമ്പിൽ മടവൻപാട്ടിൽ അർജുനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ എട്ടു മാസത്തിനു ശേഷം സിറ്റി സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്‌പെക്ടർ എം.പി സന്ദീപിന്റെ കീഴിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടി. ഫറോക്ക് നല്ലൂർ ചെനക്കൽ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാർ (39) ആണ് പിടിയിലായത്.
ജനുവരി 10ന് രാത്രി ഒമ്പതിനായിരുന്നു സംഭവം. മോഷണ കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയും ലഹരിമരുന്നിന് അടിമയുമായ സുധീഷ് ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീൻ മാർക്കറ്റിനു സമീപത്തെ സ്ലാബിലിരുന്ന് മദ്യപിക്കുക യായിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന അർജുനനുമായി പരസ്പരം വാക്കേറ്റം നടത്തുകയും തള്ളുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് സുധീഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ബോധമില്ലാതെ രക്തം വാർന്നു കിടന്ന അർജുനനെ നാട്ടുകാർ ചേർന്ന് ഫറോക്ക് താലൂക്കാശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും 19ന് അർജുനൻ മരിച്ചു. ശരീരത്തിലെ എല്ലുകൾ പൊട്ടിയതും തലച്ചോറിലെ ക്ഷതവും രക്തം കട്ടപിടിച്ചതുമാണ് മരണ കാരണം.
ഫറോക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും സുധീഷ് ഒളിവിൽ പോയി. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയും വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയുമായിരുന്നു. പത്തോളം മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും മാറ്റി ഉപയോഗിച്ച് പൊലീസിന്റെ അന്വേഷണത്തെ വഴി തെറ്റിച്ചു വിടാൻ ശ്രമിക്കുകയും ചെയ്തു.
തമിഴ്‌നാട് ഈറോഡ് താമസിക്കുന്നതിനിടെ ഇയാൾ ജോലിക്കായും മയക്കു മരുന്നിനായും ഇരുന്നൂറ് കിലോമീറ്റർ അകലെയുള്ള മൈസൂരിലേക്ക് പോകാറുണ്ടായിരുന്നു. കൂടാതെ ഡിണ്ടിഗൽ,ആന്ധ്ര, മഹാരാഷ്ട്രയിലെ നാസിക് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നു. തമിഴ്,ഹിന്ദി തുടങ്ങീ നിരവധി ഭാഷകളിൽ നൈപുണ്യവും,കാഴ്ചയിൽ തമിഴനെന്ന് തോന്നിക്കുന്നതും ഒളിച്ചു കഴിയാൻ ഇയാളെ സഹായിച്ചു.
@ ഈറോഡിലും കൊല നടത്തി
ഈറോഡിൽ താമസിച്ചു വരുന്നതിനിടെ ഒപ്പം ജോലി ചെയ്തിരുന്ന സുധാകരൻ എന്നയാളെ മദ്യലഹരിയിൽ അതിക്രൂരമായി മർദ്ദിച്ച് കൊല ചെയ്ത ശേഷം ബെഡ്ഷീറ്റിൽക്കെട്ടി എടുത്ത് കൊണ്ടുപോയി റെയിൽവേ ട്രാക്കിലിടാൻ ശ്രമിച്ചപ്പോൾ ആളുകളെ കണ്ടപ്പോൾ അഴുക്കുചാലിൽ ഇട്ടു. ശക്തമായ മഴ കാരണം മൃതശരീരം ഓടക്കുള്ളിലേക്ക് പോവുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷമാണ് അഴുകിയ രീതിയിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട് താമരക്കര എന്ന സ്ഥലത്ത് മറ്റൊരു വേഷത്തിൽ കഴിയവെ സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് അംഗങ്ങൾ പിന്തുടരുന്നു എന്ന് മനസിലാക്കിയ സുധീഷ് കർണാടക വഴി കേരളത്തിലേക്ക് കടക്കുകയായിരുന്നു.
എന്നാൽ പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ രാമനാട്ടുകരയിൽ ശനിയാഴ്ച രാത്രി കസ്സഡിയിലെടുക്കുകയായിരുന്നു. സ്ഥിരമായി ആയുധങ്ങൾ കൈവശം കരുതിയിരുന്ന സുധീഷിനെ പിടിക്കുമ്പോൾ കീ ചെയിനിൽ കത്തികൂടി കരുതിയിരുന്നു.
അന്വേഷണസംഘത്തിൽ സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ.അർജുൻ, രാകേഷ് ചൈതന്യം, ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വി.ആർ അരുൺ,എ.എസ്.ഐ ലതീഷ് പുഴക്കര, സിവിൽ പൊലീസ് ഓഫീസർ ടി.പി. അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |