കണ്ണൂർ: മയക്കുമരുന്ന് ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നയിക്കുന്ന കാംപയിൻ പൊതുജനങ്ങൾ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ. ബാലസൗഹൃദ കേരളം നാലാംഘട്ടം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തലശ്ശേരിയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾ വലിയതോതിൽ ലഹരിക്ക് അടിമപ്പെടുന്ന കാലമാണിത്. കുട്ടികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ഉറപ്പുവരുത്തണം. വ്യാജ പോക്‌സോ കേസുകൾ ഭയന്ന് അദ്ധ്യാപകർ വിദ്യാലയങ്ങളിൽ പലതും കണ്ടില്ലെന്നു വയ്ക്കുകയാണ്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അദ്ധ്യാപകർ രക്ഷിതാവിനെ സ്വകാര്യമായി അറിയിക്കണം. തന്റെ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള സ്വഭാവദൂഷ്യമുണ്ടെന്ന് മനസിലായാൽ അത് മറച്ചുവയ്ക്കാതെ വിദഗ്ദ്ധാഭിപ്രായം തേടണം. ലഹരിക്കടിമപ്പെടാതെ കുട്ടികളെ വളർത്തിയെടുക്കുന്നതിന് വീടുകളിൽ ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി. മനോജ് കുമാർ അദ്ധ്യക്ഷനായി. മജീഷ്യൻ ഗോപിനാഥ് മുതുകാട്, സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ശ്യാമളാദേവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.വി രജീഷ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ സി.പി അനിത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രജിത പ്രദീപ്, തലശേരി ബിഡിഒ അഭിഷേക് കുറുപ്പ്, തലശ്ശേരി സി.ഡി.പി.ഒ എം. ശ്രീജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |