പരവൂർ: സാമ്പത്തിക ഇടപാടിന്റെ പേരിൽ തമിഴ്നാട് സ്വദേശിയുടെ മകനെ തട്ടിക്കൊണ്ടുവന്ന സംഭവത്തിൽ സഹായികളായ രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
പ്രധാന പ്രതി പൂതക്കുളം വേപ്പിൻമൂട് ബി.ആർ ഭവനിൽ രാകേഷിനെ (29) കഴിഞ്ഞദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിടിയിലാകുമെന്ന് ഭയന്ന രാകേഷ് കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടി സാഹസികമായി രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തമിഴ്‌നാട്ടിൽ നിർമ്മാണ ജോലികൾ ചെയ്തുവന്ന രാകേഷിന് കുട്ടിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. പണം തിരികെ ലഭിക്കാൻ കുട്ടിയെ കടത്തിക്കൊണ്ടുവന്നതാകാമെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് തിരുപ്പൂർ വേലൻപാളയം സ്വദേശിയുടെ മകനെ രാകേഷും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുവന്നത്. ശനിയാഴ്ച പുലർച്ചെ കുട്ടിയെ രാകേഷന്റെ വീടിന് പിന്നിലെ ഷെഡിലെത്തിച്ച് വൈദ്യുതി കേബിൾ ഉപയോഗിച്ച് കെട്ടിത്തൂക്കിയശേഷം രാകേഷ് മുകളിലത്തെ നിലയിൽ കയറി ജീവനൊടുക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം കാലിട്ടടിക്കുന്നതിനിടയിൽ കാലിൽ തട്ടിയ കസേരയിൽ ചവിട്ടിനിന്നാണ് കഴുത്തിലെ കുരുക്കഴിച്ച് കുട്ടി രക്ഷപ്പെട്ടത്. പുറത്തേക്കോടിയ കുട്ടിയെ ശനിയാഴ്ച പുലർച്ചെ നാട്ടുകാർ കണ്ട് വിവരം തിരക്കിയപ്പോഴാണ് തട്ടിക്കൊട്ടുവന്ന സംഭവം അറിയുന്നത്. വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രാകേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കണ്ണും മുഖവും മൂടിയ ശേഷം ആദ്യം ബൈക്കിലും പിന്നീട് കാറിലുമായാണ് കേരളത്തിലേക്ക് കടത്തിയത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സഹായികളെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ശനിയാഴ്‌ച തന്നെ പൊലീസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |