ആലപ്പുഴ: ആന്ധ്രയിൽ നിന്നുള്ള വരവ് ഇടിഞ്ഞതോടെ ഒരുമാസത്തിനിടെ ജയ അരിവില കിലോയ്ക്ക് കൂടിയത് 13 രൂപ. ജയയ്ക്ക് 45ൽ നിന്ന് 58 ആയപ്പോൾ മീഡിയം വെള്ള അരിക്ക് 46 രൂപയായി. വൈകാതെ അരിവില 60 രൂപയിൽ എത്തുമെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്.
ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വരവ് കുറഞ്ഞതോടെയാണ് അരി വിപണിയിൽ വില ഇടിച്ചുകയറുന്നത്. റേഷൻ കടകളിൽ കുത്തരി വിതരണം കുറഞ്ഞതും വില ഉയരാൻ കാരണമായി. പൊതുവിപണിയിലെ വില തടഞ്ഞു നിറുത്താനും റേഷനരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നതു തടയാനും സിവിൽ സപ്ളൈസ് വകുപ്പിന്റെ പ്രത്യേക സംഘം ജില്ലയിൽ പരിശോധന ശക്തമാക്കിയെങ്കിലും ഫലപ്രദമാവുന്നില്ല. ഇറക്കുമതി കുറഞ്ഞതിനെ തുടർന്ന് വൻകിട വ്യാപാരികൾ സ്റ്റോക്കുള്ള അരിയുടെ വില കുത്തനെ കൂടുകയാണ്.
ഉണ്ടയരി വില കിലോയ്ക്ക് 43 രൂപയായി. കഴിഞ്ഞമാസം 34 രൂപയായിരുന്നു. എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിച്ചതോടെ പാമോയിൽ, സൺഫ്ളവർ ഇനങ്ങങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 170 രൂപയായിരുന്ന പാമോയിലിന് 110ഉം 200 രൂപയായിരുന്ന സൺഫ്ളവർ ഓയിലിന് 120ഉം ആയി കുറഞ്ഞു. മുളകുവില കിലോയ്ക്ക് 140 രൂപ കൂടി. ഉഴുന്നിന് 12 രൂപയും. പരിപ്പിന് 22 രൂപയും വർദ്ധിച്ചു. പച്ചക്കറി ഇനത്തിൽ കാരറ്റാണ് വിലകൂടിയ താരം. കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപ ആയിരുന്നു. നിലവിൽ 100 രൂപ. മഴ മൂലം ഉത്പാദനം കുറഞ്ഞതാണ് കാരറ്റിന് വില ഉയരാൻ കാരണം.
♦ കിലോയ്ക്ക് ഇന്നലത്തെ വില
(ബ്രായ്ക്കറ്റിൽ കഴിഞ്ഞ മാസത്തെ വില)
അരി ജയ: 58 (45)
അരി ക്രാന്തി (ഉണ്ട അരി): 43 (34)
വൻപയർ: 83 (73)
ഉഴുന്ന്: 120 (108)
പരിപ്പ്: 125 (103)
മുളക് ഗുണ്ടൂർ: 360 (240)
ചരടൻ: 470 (330)
പഞ്ചസാര: 40 (36)
ശർക്കര: 60 (45)
♦ പച്ചക്കറികൾ
(ബ്രായ്ക്കറ്റിൽ കഴിഞ്ഞ മാസത്തെ വില)
ചുവന്നുളളി: 45 (30)
കിഴങ്ങ്: 35 (20)
സവാള വലുത്: 25 (20)
ചെറുത്: 20 (20)
ഇഞ്ചി: 70 (50)
കോവയ്ക്ക: 50 (40)
തക്കാളി: 40 (20)
കാബേജ്: 50 (30)
വെളുത്തുളളി: 70 (40)
ബീൻസ്: 100 (40)
വള്ളിപ്പയർ: 80 (35)
കാരറ്റ്: 100 (80)
മുരിങ്ങയ്ക്ക: 100 (60)
പച്ചമുളക്: 60 (45)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |