കൊച്ചി: കൊച്ചിയെ ആവേശക്കടലാക്കി ആയിരങ്ങളുടെ അകമ്പടിയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല വരവേല്പ്. ഗുരുദേവ സമാധി ദിനമായ ഇന്നലെ രാവിലെ 6.25ന് കുമ്പളം ടോൾ പ്ലാസയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഗുരുദേവ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാഹുൽ യാത്ര തുടങ്ങിയത്.
പുഷ്പാർച്ചനയ്ക്ക് ശേഷം 6.35ന് മാടവന ജംഗ്ഷനിൽ രാഹുലെത്തുമ്പോഴേക്ക് ദേശീയപാത ആയിരങ്ങളെക്കൊണ്ട് നിറഞ്ഞു. വാഹനത്തിൽ നിന്നിറങ്ങിയ രാഹുൽ ഒരു നിമിഷം പോലും പാഴാക്കാതെ വേഗത്തിൽ നടന്നു തുടങ്ങി. ദേശീയപാതയുടെ ഇടപ്പള്ളി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി നിരോധിച്ചായിരുന്നു യാത്ര. രാഹുലിനെ അഭിവാദ്യം ചെയ്യുന്നതിനും ഫോട്ടോയെടുക്കുന്നതിനുമായി പാതയുടെ ഇരുവശത്തും ആയിരങ്ങൾ അണിനിരന്നു.
നിറചിരിയോടെ കൈകളുയർത്തി പ്രത്യഭിവാദ്യം ചെയ്താണ് രാഹുൽ മുന്നോട്ട് നീങ്ങിയത്. ഇരുവശത്തും സുരക്ഷാ- പൊലീസ് ഉദ്യോഗസ്ഥരും പ്രവർത്തകരും ചേർന്ന് വടംകൊണ്ട് സുരക്ഷാവലയം തീർത്തിരുന്നു. തന്നെക്കാണാൻ തിക്കിത്തിരക്കിയവരെ സുരക്ഷാ ഉദ്യോഗസ്ഥർ വലിച്ചു മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴെല്ലാം അരുതെന്ന് രാഹുൽ വിലക്കി. വലയം ഭേദിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കിയത് ചിലയിടത്ത് ഉന്തിലും തള്ളിലുമാണ് കലാശിച്ചത്. പലയിടത്തും ബാൻഡ് മേളവും തെയ്യവുമുൾപ്പെടെയുള്ള കലാരൂപങ്ങളുടെയും അകമ്പടിയുണ്ടായിരുന്നു.
9.45 ഓടെ വൈറ്റില ജംഗ്ഷനിൽ യാത്രയെത്തിയപ്പോൾ രാഹുൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിൽ കയറി. അരമണിക്കൂർ ഇവിടെ ചെലവിട്ടു. മാടവനയിലും വൈറ്റിലയിലും മറ്റും ജാഥക്കൊപ്പമുള്ള മുഴുവൻ പ്രവർത്തകർക്കും ലഘു ഭക്ഷണം കഴിച്ചു.
11.50ന് ഇടപ്പള്ളി ജംഗ്ഷനിലെത്തിയപ്പോൾ ആയിരക്കണക്കിനാളുകളാണ് ഒപ്പം ചേർന്നു. ഇവിടെ വിശ്രമിച്ച ശേഷം വൈകിട്ട് അഞ്ചിന് സൗത്ത് കളമശേരിയിൽ നിന്ന് ആലുവയിലേക്കുള്ള യാത്ര ആരംഭിച്ചത്.
കോൺഗ്രസ് വക്താവ് ജയറാം രമേശ്, സച്ചിൻ പൈലറ്റ്, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എം. ഹസൻ, ബെന്നി ബെഹനാൻ, കെ. മുരളീധരൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ്, അൻവർ സാദത്ത്, റോജി എം. ജോൺ, ടി.ജെ. വിനോദ്, ഉമ തോമസ്, ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് തുടങ്ങിയ നേതാക്കൾ മുഴുവൻ സമയവും ജാഥയെ അനുഗമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |