കാസർകോട്: കാസർകോട് ബി.ജെ.പി നേതൃത്വത്തിലെ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം 'അഡ്മിൻ ഒൺലിയായി'.ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഗ്രൂപ്പും മെമ്പർമാർ അടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പും നിയോജക മണ്ഡലം ,പഞ്ചായത്ത് , പാർട്ടിയുടെ പോഷക സംഘടന കമ്മിറ്റികളുടേയും വാട്സ്ആപ് ഗ്രൂപ്പുകളാകെ അഡ്മിൻ ഒൺലിയിലേക്ക് മാറ്റുകയായിരുന്നു.
ജില്ലാ കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കുകയാണെന്ന് നിയോജക മണ്ഡലം പ്രസിഡന്റുമാർ തങ്ങളുടെ ഗ്രൂപ്പുകളിൽ അറിയിച്ചിരുന്നു. കാസർകോട് ബി.ജെ.പിയിൽ സമീപകാലത്തുണ്ടായ വിമതനീക്കവും പ്രതിഷേധവും രാജിയുമൊക്കെ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കെതിരെ സംസ്ഥാന നേതൃത്വം അച്ചടക്ക നടപടി ആലോചിക്കുന്നുണ്ട്. പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി പാർട്ടി പ്രവർത്തകർ തമ്മിൽ പരസ്പരമുള്ള ചർച്ചകൾ ഒഴിവാക്കുന്നതിനും പാർട്ടി വിരുദ്ധ പോസ്റ്റുകൾ ഇടുന്നത് തടയുന്നതിനും വേണ്ടിയാണ് ഉത്തരവാദപ്പെട്ട ചുമതലകൾ വഹിക്കുന്ന അഡ്മിൻ മാത്രം ഗ്രൂപ്പുകൾ നിയന്ത്രിച്ചാൽ മതിയെന്ന് നിർദ്ദേശമെത്തിയതെന്നറിയുന്നു.
കുമ്പള പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ .പി പ്രവർത്തകർ കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് ഉപരോധിക്കുകയും താഴിട്ട് പൂട്ടുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി സംസ്ഥാന സമിതി അംഗവും മുൻസിപ്പൽ കൗൺസിലറുമായ പി. രമേശൻ പാർട്ടിയിൽ രാജിവെക്കുകയും ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഉപരോധം. ഇതിന്റെ തുടർച്ചയായി ആഗസ്ത് നാലിന് വീണ്ടും നൂറോളം പ്രവർത്തകർ ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |