SignIn
Kerala Kaumudi Online
Saturday, 04 May 2024 3.59 AM IST

35 കിലോമീറ്റർ നടന്നു, രാത്രി പള്ളിമുറ്റത്ത് ഉറങ്ങി, ഒടുവിൽ കാണാതായ കുട്ടികളെ കണ്ടെത്തി

തൊടുപുഴ: നടന്നത് 35 കിലോ മീറ്ററോളം ദൂരം, രാത്രി പള്ളിമുറ്റത്ത് ഉറക്കം, ഒടുവിൽ വഴിയാത്രക്കാരിലൊരാൾ ആ നാല് കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞതോടെ ഒരു പകലും രാത്രിയും നീണ്ട ആശങ്കയ്ക്ക് വിരാമമായി. ചൊവ്വാഴ്ച രാവിലെ മണക്കാട് ട്രൈബൽ പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിൽ നിന്ന് കാണാതായ നാല് ആൺകുട്ടികളെ ഇന്നലെ രാവിലെ എട്ട് മണിയോടെ നേര്യമംഗലത്തിന് സമീപം വില്ല്യാഞ്ചിറയിൽ നിന്നാണ് കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരിലൊരാളാണ് നീലാംബരി റിസോർട്ടിന് സമീപത്ത് കൂടി കുട്ടികൾ നടന്നു പോവുന്നതായി തൊടുപുഴ പൊലീസിൽ അറിയിച്ചത്. വിവരമറിഞ്ഞയുടൻ ഊന്നുകൽ എസ്.ഐ കെ.ആർ. ശരത്ചന്ദ്രകുമാർ സ്വന്തം കാറിൽ സ്ഥലത്തെത്തി നടത്തിയ തിരച്ചിൽ നേര്യമംഗലം സ്റ്റാൻഡിനടുത്ത് നിന്ന് കുട്ടികളെ കണ്ടെത്തി. എസ്.ഐ യൂണിഫോമിലല്ലാത്തതിനാൽ കുട്ടികൾ സാധാരണയെന്ന പോലെ സംസാരിച്ചു. അടുത്തുള്ള ചേച്ചിയുടെ വീട്ടിലേക്ക് പോവുകയാണെന്നാണ് കുട്ടികൾ എസ്.ഐയോട് പറഞ്ഞത്. മയത്തിൽ സംസാരിച്ച് കുട്ടികളെ കാറിൽ കയറ്റി എസ്.ഐ ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിന് ശേഷം തൊടുപുഴ പൊലീസിന് കൈമാറി. കുട്ടികളിലൊരാളുടെ പ്രേരണയാലാണ് മറ്റുള്ളവരും ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെടാൻ കാരണമെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ സഹിക്കാനാകാത്തതിനാൽ അവരവരുടെ വീടുകളിലേക്ക് തന്നെ പോവുകയായിരുന്നു ലക്ഷ്യം. ഇതിനായി രാവിലെ എട്ടിന് പ്രഭാതഭക്ഷണം കഴിച്ച ശേഷം ഹോസ്റ്റലിന്റെ മതിൽ ചാടി നേര്യമംഗലം ലക്ഷ്യമാക്കി നടന്നു. നേര്യമംഗലത്തെത്തിയ ശേഷം കാട്ടിലൂടെ കൂട്ടത്തിലൊരാളുടെ വീടുള്ള തേവർക്കുടിയിലേക്ക് പോകാനായിരുന്നു പദ്ധതി. കൈയിലുണ്ടായിരുന്ന പണമുപയോഗിച്ച് പോകുന്ന വഴിയിൽ കണ്ട ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങി കഴിച്ചു. രാത്രിയോടെ ഊന്നുകല്ലിലെത്തി. ഇവിടത്തെ പള്ളിയുടെ ഗ്രൗണ്ടിൽ കിടന്നുറങ്ങി. ഇന്നലെ രാവിലെ ഉണർന്ന് നേര്യമംഗലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കുട്ടികൾ വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെടുന്നത്. പൊലീസ് കുട്ടികളുടെ ചിത്രമടക്കം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നതും പത്രങ്ങളിൽ വാർത്ത വന്നതും പെട്ടെന്ന് തിരിച്ചറിയാനിടയാക്കി. പൊലീസ് കുട്ടികളെ തൊടുപുഴ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റിന്റെ ചേമ്പറിൽ ഹാജരാക്കി. ആദിവാസി കുടികളിൽ സ്വതന്ത്രരായി നടന്നിരുന്ന തങ്ങൾ ഹോസ്റ്റലിൽ വലിയ വീർപ്പുമുട്ടാണ് അനുഭവിക്കുന്നത് കുട്ടികൾ കോടതിയെ ബോധിപ്പിച്ചു. എങ്കിലും രണ്ട് പേർ തിരികെ ഹോസ്റ്റലിൽ തിരികെയെത്തി പഠനം തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചു. ബാക്കിയുള്ളവരും വീട്ടിൽ പോയാലും പഠനം തുടരണമെന്ന നിർദ്ദേശം നൽകി കോടതി കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിട്ടു. തേവർകുടി, പണിക്കൻകുടി, പൂയംകുട്ടി എന്നിവിടങ്ങളിലുള്ളവരാണ് ആദിവാസിവിഭാഗത്തിൽപ്പെട്ട കുട്ടികൾ നാല് പേരും. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് തൊടുപുഴയിലും സമീപത്തുമുള്ള രണ്ട് സ്‌കൂളുകളിലായി പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായത്. ദിവസവും രാവിലെ 8.30ന് ഹോസ്റ്റലിൽ നിന്ന് സ്‌കൂൾ ബസിൽ അവരവരുടെ വിദ്യാലയങ്ങളിലേക്ക് പോകുന്ന ഇവർ രാവിലെ പതിവുപോലെ ബസ് കയറാൻ എത്താതിരുന്നതിനെ തുടർന്നാണ് ഹോസ്റ്റൽ അധികൃതർ പരിശോധന നടത്തിയത്. ഇതോടെയാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ഇല്ലെന്ന് വ്യക്തമായത്. ഇതോടെ ഹോസ്റ്റൽ അധികൃതർ തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.