പത്തനംതിട്ട : കുട്ടികളിൽ വർദ്ധിച്ച് വരുന്ന വിവിധതരം ലഹരികളും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും പരിഹാരം കാണാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഡിജിറ്റൽ ഡീടോക്‌സ്.
സി.ഡബ്ല്യൂ.സിയിൽ വരുന്ന കേസുകളിൽ ഭൂരിപക്ഷവും ഡിജിറ്റൽ ഉപകരണങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണെന്ന തിരിച്ചറിവാണ് ഡിജിറ്റൽ ഡീടോക്‌സ് എന്ന സംവിധാനത്തിലേക്ക് എത്താൻ കാരണം. അദ്ധ്യാപകരും രക്ഷിതാക്കളും ഇത് സംബന്ധിച്ച് നിയന്ത്രണമേർപ്പെടുത്തിയാൽ കുട്ടികൾ വഴക്കുണ്ടാക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപോകുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പതിനാറ് വയസിൽ താഴെ ഗർഭിണികളായ കുട്ടികൾ, ആവർത്തിച്ച് പോക്‌സോ അതിജീവിതയായ കുട്ടികൾ എന്നിങ്ങനെയുള്ള കേസുകളിൽ കൂടുതലും സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് മുൻപരിചയമില്ലാത്ത സ്ഥലത്തേക്ക് പോകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കണ്ടെത്തി ജില്ലയിലെ പല കുട്ടികളെ മടക്കി കൊണ്ടുവരേണ്ട സാഹചര്യവും വർദ്ധിച്ച് വരികയാണ്. പ്രണയത്തിലായ ശേഷം നഗ്നഫോട്ടോ എടുത്ത് കൂട്ടുകാർക്ക് പങ്കുവച്ചവർ, ലഹരിയുടെ കടത്തുകാരായും സ്‌കൂളിലെ ഏജന്റായും പ്രവർത്തിക്കുന്നവർ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾക്ക് വിദ്യാർത്ഥികൾ ഇരയായി മാറുന്നുണ്ട്.
"കുട്ടികളിലെ അമിത ഡിജിറ്റൽ ഉപയോഗമാണ് ഇങ്ങനെയൊരു പദ്ധതിക്കായി പ്രേരിപ്പിച്ചത്. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും മയക്കുമരുന്നിനോടുള്ള ആസക്തിയും രക്ഷിതാക്കളിലും വർദ്ധിച്ച് വരുന്നത് കുട്ടികൾക്ക് സഹായകരമായ സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അതിനാൽ രക്ഷിതാക്കൾക്കുള്ള തിരുത്തൽ സംവിധാനവും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും. "
അഡ്വ. എൻ. രാജീവ്
സി.ഡബ്ല്യൂ.സി. ചെയർമാൻ
ഡിജിറ്റൽ ഡീടോക്‌സ്
പ്രതിരോധവും ചികിത്സയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ തന്നെ ആദ്യത്തെ പദ്ധതിയാണിത്. ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ബോധവൽക്കരണം നടത്തി അവർക്കാവശ്യമായ പിന്തുണ നൽകി അവരെ മോചിപ്പിക്കാനാണ് ഡിജിറ്റൽ ഡീടോക്സ് പദ്ധതി. തുടക്കത്തിൽ ജില്ലാതല കേന്ദ്രം സി.ഡബ്യൂ.സി ഓഫീസിനടുത്തുള്ള മുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ യോഗം ചേർന്ന് പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കി. തുടർന്ന് വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളെ വിലയിരുത്തി ഈ പദ്ധതിയുമായി ഏകോപിപ്പിച്ചു. തിരുത്തലും പ്രതിരോധവും ഉറപ്പാക്കുകയും ഇതിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടേയും സ്ഥിതിക്ക് മാറ്റമുണ്ടാക്കി തുടർ മേൽനോട്ടവും ഉണ്ടാകും. സ്‌കൂൾ തലത്തിൽ വരെ എത്തുന്ന വിവിധ പരിശീലന പരിപാടിയും കൗൺസലിംഗ്, കിടത്തിച്ചികിത്സ എന്നിവയടക്കം പദ്ധതിയുടെ ഭാഗമാണ്. വനിതാശിശുവികസനം, എകൈ്‌സസ്, എസ്.എസ്.കെ, പോലീസ്, ആരോഗ്യവകുപ്പും ആരോഗ്യകേരളവും, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഏകോപനം ഈ പദ്ധതിയിലേക്ക് ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |