കൊച്ചി: തിരുവിതാംകൂർ പണപ്പലകയും പണവും, ചക്രപ്പലകയും ചക്രവും, നാല് കാശ് പലകയും നാല് കാശും, മഹാത്മ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, നാണയങ്ങൾ, അതിപുരാതന കാലത്തെ പോസ്റ്റൽ കവറുകൾ, കറൻസികൾ.... കേട്ടുകേൾവിയും വായിച്ചറിവും മാത്രമുള്ള അതിപുരാതന നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും കറൻസികളുടെയും പോസ്റ്റൽ കവറുകളുടെയുമെല്ലാം വിസ്മയിപ്പിക്കുന്ന ശേഖരമുണ്ട് കേരള ന്യുമിസ്മാറ്റിക് സൊസൈറ്റി ടൗൺഹാളിൽ ഒരുക്കിയിരിക്കുന്ന ത്രിദിന പുരാതന നാണയ-സ്റ്റാമ്പ്-കറൻസി പ്രദർശനത്തിൽ.
കൊച്ചിയുടെ പോസ്റ്റൽ ചരിത്രം കെങ്കേമം
രാജഭരണകാലം മുതലുള്ള കൊച്ചിയുമായി ബന്ധപ്പെട്ട പോസ്റ്റൽ കവറുകൾ പ്രദർശനത്തിൽ അണിനിരത്തിയിരിക്കുന്നു. തൃപ്പൂണിത്തുറ, തൃശൂർ, എറണാകുളം ഏരിയകളിലെ പോസ്റ്റൽ കവറുകളാണ് ഇതിലുള്ളത്. ബ്രിട്ടീഷ്, ഡച്ച് ബന്ധങ്ങൾ വ്യക്തമാക്കുന്ന കവറുകളും, പാലസ് കവേഴ്‌സ്, ഭരണാധികാരികൾ മാത്രം ഉപയോഗിക്കുന്ന പ്രിവിലേജ് കവേഴ്‌സ്, ട്രാക്കിംഗ് സംവിധാനമുള്ള കവറുകൾ, സെൻസറിംഗ് കവറുകൾ എന്നിവയുമുണ്ട്.
കമ്മ്യൂണിസ്റ്റ് ചരിത്രം പറയുന്ന നാണയങ്ങൾ
കമ്മ്യൂണിസ്റ്റ് ചരിത്രം പറയുന്ന നാണങ്ങൾ സംയോജിപ്പിച്ചുള്ള കോതമംഗലം സ്വദേശി സേതുവിന്റെ നാണയ ശേഖരവും ഏറെ വ്യത്യസ്തം. കാറൽ മാർക്‌സുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറക്കിയിട്ടുള്ള പത്ത് നാണയങ്ങളും സേതുവിന്റെ പക്കലുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന രാജ്യങ്ങളിലെയും സ്റ്റാലിൻ, മാർഷൽ ടിറ്റോ എന്നിവരുടെയുമെല്ലാം ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങളും പ്രദർശനത്തിന്റെ മാറ്രുകൂട്ടുന്നു.
മുഴുവൻ രാജ്യങ്ങളിലെയും അഞ്ചുരൂപ
യു.എൻ അംഗീകരിച്ച 190ലേറെ രാജ്യങ്ങളുടേതിന് പുറമെ ഇല്ലാതായതും, ഒന്നാക്കപ്പെട്ടതുമായ രാഷ്ട്രങ്ങളുടതും അടക്കമുള്ള അഞ്ച് രൂപ നോട്ടുകൾ പ്രദർശനത്തിൽ എത്തിച്ചിരിക്കുകയാണ് തേൻകുറിശി സ്വദേശി ബാബുരാജ്.
267 അഞ്ചു രൂപ നോട്ടുകൾ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
ഫോട്ടോഗ്രഫറായ ബാബുരാജ് അഞ്ചുരൂപ കറൻസി ശേഖരണത്തിനായി മാത്രം മൂന്ന് ലക്ഷത്തോളം രൂപ ചെലവാക്കിക്കഴിഞ്ഞു.
മേയർ എം. അനിൽ കുമാർ ഇന്നലെ ഉദ്ഘാടനം ചെയ്ത പ്രദർശനം നാളെ സമാപിക്കും. ഹൈബി ഈഡൻ എം.പി, ലോറൻസ് നോറിൻഹ, മുഹമ്മദ് സാദ്, പ്രൊഫ. വി.സി. ആന്റണി, എൻ. ലക്ഷ്മണൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |