കൊല്ലം: നഗരത്തെ കുപ്പത്തൊട്ടിയാക്കിയ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ തകരാർ അടുത്തയാഴ്ച പരിഹരിച്ചേക്കും. ഇതിന്റെ ഭാഗമായി സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ പാലക്കാട്ടുള്ള ഹരിത സഹായ സ്ഥാപനമായ സി.ആർ.ടി.സിയുടെ പ്രവർത്തകർ കമ്പോസ്റ്റ് യൂണിറ്റുകൾ പരിശോധിച്ചു.
29 എയ്റോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളാണ് നഗരത്തിലുള്ളത്. ഇതിൽ പൂർണായി തകരാറിലായ അഞ്ച് കമ്പോസ്റ്റ് യൂണിറ്റുകളാണ് ആദ്യ ഘട്ടമായി നവീകരിക്കുക. പോർട്ട്, പള്ളിത്തോട്ടം, തങ്കശേരി, വാടി, കൈക്കുളങ്ങര എന്നിവിടങ്ങളിലെ യൂണിറ്റുകൾക്കാണ് ശാപമോക്ഷം ലഭിക്കുക.
ഇതിന് ശേഷം ബാക്കിയുള്ള യൂണിറ്റുകളുടെ പ്രവർത്തനം വിലയിരുത്തി ആവശ്യമെങ്കിൽ നവീകരണം നടത്തും. ഇലക്ട്രിഫിക്കേഷൻ, പ്ളംബിംഗ് ഉൾപ്പെടെ ജോലികളും നവീകരണ ജോലിയിൽ ഉൾപ്പെടും. ബീച്ച് റോഡിൽ കൊച്ചുപിലാംമൂടിന് സമീപം പ്രവർത്തിച്ചിരുന്ന യൂണിറ്റ് പൊളിച്ചുനീക്കി അവിടെ കോർപ്പറേഷന്റെ നേത്യത്വത്തിൽ ബ്യൂട്ടിഫിക്കേഷൻ നടത്തും.
നഗരത്തിലെ ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ സ്ഥാപിച്ച എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ മിക്കതും തകരാറിലായിട്ടും നവീകരിക്കാൻ നടപടിയെടുക്കാത്തത് വലിയ വിമർശനത്തിനിടയാക്കിരുന്നു. യൂണിറ്റുകളുടെ തകരാർ സംബന്ധിച്ച് കേരളകൗമുദി പ്രത്യേക പരമ്പര നൽകിയിരുന്നു. റിപ്പോർട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചയാവുകയും തകരാറിലായ യൂണിറ്റുകൾ നന്നാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ആകെ യൂണിറ്റുകൾ - 29
നവീകരിക്കുന്നത് - 5
മൂക്ക് പൊത്തിച്ച പരിഹാരം
1. യൂണിറ്റുകൾ സ്ഥാപിച്ചത് അഞ്ച് വർഷം മുമ്പ്
2. ഓരോ യൂണിറ്റിലും എത്തിച്ചത് ശേഷിയുടെ ഇരട്ടിയിലധികം മാലിന്യം
3. മാലിന്യപ്രശ്നം രൂക്ഷമായതോടെ ഇവ തള്ളിക്കയറ്റി
4. ഇതോടെ പലതും പ്രവർത്തന രഹിതമായി
5. പ്രവർത്തനം നിലച്ചിട്ടും മാലിന്യം തള്ളി
6. ഇവ ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നു
തകരാറിലായ യൂണിറ്റുകൾ നവീകരിക്കാൻ നടപടിയായി. അടുത്തയാഴ്ച ജോലികൾ ആരംഭിക്കും.
യു. പവിത്ര, ചെയർപേഴ്സൺ,
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |