തൃശൂർ: കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ. ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തിൽ അന്തേവാസിയായ പതിനഞ്ചുകാരന് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കുട്ടിയുടെ മൊഴിയെടുത്തു. കുട്ടി നിലവിൽ താമസിക്കുന്ന രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിൽ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് കുട്ടി കമ്മിഷനോട് വിവരിച്ചു. കുട്ടികളെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. സംഭവത്തെ കുറിച്ച് ഒല്ലൂർ എസ്.എച്ച്.ഒ വിശദമായ അന്വേഷണം നടത്തി ഡി.സി.പിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി.ജി.മഞ്ജു, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ അഡ്വ.എ.സി.സിമ്മി, സി.കെ.വിജയൻ, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് പി.സി.സെൽമ എന്നിവരോട് ഒപ്പമായിരുന്നു മൊഴിയെടുക്കൽ.
റെയിൽവേ സ്റ്റേഷനിൽ
എ.സി വിശ്രമകേന്ദ്രം
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ പണം നൽകി ഉപയോഗിക്കുന്ന എ.സി വിശ്രമകേന്ദ്രം വീണ്ടും തുറന്നു. കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ഈ വിശ്രമകേന്ദ്രം എന്ന് മുതലാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. പുതിയ കരാറുകാരാണ് നടത്തിപ്പിന്റെ ചുമതല. മണിക്കൂറിന് 30 രൂപയാണ് നിരക്ക്. ലഘുഭക്ഷണവും പത്രമാസികകളും വിൽക്കാനുള്ള സ്റ്റാൾ പുതുതായി വിശ്രമകേന്ദ്രത്തിനുള്ളിൽ ഏർപ്പെടുത്തിയിട്ടുള്ളത് യാത്രികർക്ക് സൗകര്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |