പത്തനംതിട്ട : കോഴഞ്ചേരി പാലം വീണ്ടും ടെൻഡർ ക്ഷണിച്ച് നിർമ്മാണം ആരംഭിക്കുന്നു. പാലത്തിന്റെ പൂർത്തിയാക്കാനുള്ള പ്രവൃത്തികൾ 20.58 കോടി രൂപയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് ടെൻഡർ ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ടെൻഡർ തുറന്ന് ബാക്കി നടപടിയിലേക്ക് കടക്കാനാണ് പദ്ധതി. സ്ഥലം ഏറ്റെടുപ്പിന്റെ പേരിൽ പണി നിറുത്തിയിരിക്കുകയായിരുന്നു. ജനുവരിയിൽ സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങുമെന്നാണ് അധികൃതർ പറഞ്ഞതെങ്കിലും നിശ്ചയിച്ച തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാൻ വൈകിയതോടെ പ്രതിസന്ധി തുടർന്ന് വരുന്നതിനിടയിൽ ആദ്യ കരാറുകാരൻ ഒഴിഞ്ഞ് പോയി. പിന്നീട് പണി പൂർണമായും നിലച്ചു. ശേഷം വീണ്ടും റീ ടെൻഡർ നടപടികളിലേക്ക് നീങ്ങുകയാണ് .
നിർമ്മാണം ആരംഭിച്ചത് 2018ൽ
കെ.എസ്.ഇ.ബിയുടെ ജോലികൾ നടക്കുകയാണ് നിലവിൽ. മൂന്നര വർഷം കഴിഞ്ഞു പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ട്. 2018 ഡിസംബറിലാണ് പാലത്തിന്റെ പണി ആരംഭിച്ചത്. 2021 ഡിസംബർ 31ന് കരാർ കാലാവധി അവസാനിക്കുകയും ചെയ്തു.കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ നിർമ്മിച്ചാണ് പണിനടക്കുന്നത്. ഈ അപ്രോച്ച് റോഡിന്റെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.മാർക്കറ്റ് റോഡിൽ നിന്ന് ആരംഭിക്കുന്ന റോഡ് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള റോഡിലാണ് എത്തുക. നിലവിലുള്ള പാലം നിലനിറുത്തി വൺവേ നടപ്പാക്കി ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനാണ് പദ്ധതി.
ആർച്ച് പാലം
207.2 മീറ്റർ നീളത്തിലാണ് പാലം പണിയുന്നത്. നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതി. ആർച്ച് പാലമാണ് നിർമ്മിക്കുന്നത്. സ്റ്റീൽ കേബിൾ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്താണ് പാലം നിർമ്മിക്കുക. പഴയ പാലത്തിന്റെ ഉയരത്തിൽത്തന്നെയാണ് പുതിയ പാലവും. ഇരുകരകളിലുമുള്ള നിർമ്മാണ ജോലി മദ്ധ്യ ഭാഗത്ത് എത്തിയപ്പോഴാണ് പണി നിലച്ചത്. നടുക്ക് ഇതുവരെ നിർമ്മാണ പ്രവർത്തനം നടന്നിട്ടില്ല.നിലവിലുള്ള കോഴഞ്ചേരി പാലത്തിന്റെ അതേ മാതൃകയിൽ ആർച്ച് പാലമാണ് നിർമ്മിക്കുന്നത്. രണ്ട് സ്പാനിന്റെയും ആർച്ചിന്റെയും കോൺക്രീറ്റ് കഴിഞ്ഞു ആകെ ആവശ്യമായ 5 തൂണുകളും പൂർത്തിയായി. പ്രളയം, ലോക് ഡൗൺ അടക്കമുള്ള കാരണങ്ങളാലാണ് ആറ് മാസം മുമ്പ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പണി നീണ്ടുപോയത്. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിക്ക് അപ്രോച്ച് റോഡ് അടക്കം ആദ്യം 19.69 കോടി രൂപയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്.
"കിഫ്ബിക്കാണ് നിർമ്മാണ ചുമതല. ആദ്യ കരാറുകാരൻ സമയബന്ധിതമായി പണി പൂർത്തീകരിക്കാത്തതിനെ തുടർന്ന് കിഫ്ബി ഇവരെ ഒഴിവാക്കുകയും പൂർത്തീകരിക്കേണ്ട പ്രവൃത്തി കെ.ആർ.എഫ്.ബി നൽകിയത് കിഫ്ബി അംഗീകരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് റീ ടെൻഡർ നടപടികളിലേക്ക് പ്രവൃത്തി പോകുന്നത്."
മന്ത്രി വീണാ ജോർജ്
നിർമ്മാണ ചെലവ്
20.58 കോടി രൂപ
നീളം : 207.2 മീറ്റർ
വീതി : 12 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |