ചെറുപുഴ: കണ്ണൂർ ജില്ലയിൽ കോൺഗ്രസിന് അടിത്തറ പാകുന്നതിൽ എൻ രാമകൃഷ്‌ണനോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിച്ച നേതാവായിരുന്നു ഇന്നലെ വിടപറഞ്ഞ എസ്.ആർ എന്ന ചുരുക്കപേരിൽ അറിയപ്പെട്ട എസ്.ആർ ആന്റണി. ചെറുപുഴ സ്വദേശിയായ അദ്ദേഹം കണ്ണൂർ കേന്ദ്രീകരിച്ച് ജില്ലയിലെ കോൺഗ്രസിനെ പതിറ്റാണ്ടോളമാണ് നയിച്ചത്.
ജില്ലയിലെ ഏറ്റവും ജനകീയ മുഖമായിരുന്നു എസ് ആർ.താഴെ തട്ട് മുതൽ പ്രവർത്തിച്ചാണ് ജില്ലയുടെ അമരക്കാരനായി നേതൃപദവിയിലെത്തിയത്.
1978 ൽ മാതമംഗലം കുഞ്ഞികൃഷ്ണൻ ഡി സി സി പ്രസിഡന്റായിരിക്കെ കണ്ണൂർ ഓഫീസ്‌സെക്രട്ടറി എന്ന നീലയിൽ സംഘടനാപാടവം തെളിയിതോടെയാണ് അദ്ദേഹം കണ്ണൂർ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത് എൻ.രാമകൃഷ്ണണന് ശേഷം 1987 മുതൽ 92 വരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചു. കെ. സുധാകരൻ സംഘടനാ തെരഞ്ഞെടുപ്പിലൂടെ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ആയതോടെയാണ് സ്ഥാനം ഒഴിഞ്ഞത്. മുൻമന്ത്രിയായിരുന്ന എൻ. രാമകൃഷ്‌ന്റെ കീഴിൽ ഡി.സി.സി. സെക്രട്ടറിയായി പ്രവർത്തിച്ച എസ്.ആർ. കണ്ണൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചാണ് ജില്ലാ അദ്ധ്യക്ഷ പദവിയോളം എത്തിയത്. 1973 മുതൽ തുടർച്ചയായ 17 വർഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുപ്പുകൾ ജനറൽ കൺവീനർ സ്ഥാനം സ്ഥിരമായി വഹിച്ചിരുന്ന എസ്.ആറിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ ഒട്ടേറെ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് തുണയായി.
സൗമ്യശീലനും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകാത്ത നേതാവുമായിരുന്ന എസ്.ആറിന് കോൺഗ്രസിലെ ഒട്ടുമിക്ക നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു ലീഡറുടെ വിശ്വസ്തനായിരിക്കെ തന്നെ എ. കെ.ആന്റണിക്കും പ്രിയങ്കരനായിരുന്നു.ഉമ്മൻ ചാണ്ടി,
വയലാർ രവി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവരുമായും അടുത്ത ബന്ധം പുലർത്തി. ഏറ്റവും വിശ്വസ്തനായ എസ്. ആറിനായിരുന്നു കണ്ണൂരിൽ മുല്ലപ്പള്ളി മത്സരിപ്പോൾ ഇലക്ഷൻ ചുമതല. അവസാന നിമിഷം വരെ അടുപ്പം സൂക്ഷിച്ച എസ് ആറിനെ കാണാൻ മുല്ലപ്പള്ളി ഇടയ്ക്കിടെ ചെറുപുഴയിലെ വീട്ടിലെത്തിയിരുന്നു.
മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റും ചെറുപുഴ ജെ.എം.യു.പി.സ്‌കൂൾ അദ്ധ്യാപികയുമായിരുന്ന എം.വി.ഏലമ്മയെ വിവാഹം കഴിച്ചതിന് ശേഷമാണ് എസ്.ആർ ചെറുപുഴക്കാരനായത്.കടന്നപ്പള്ളി രാമചന്ദ്രൻ,കെ.പി.നൂറൂദ്ദീൻ, കെ.കുഞ്ഞികൃഷ്ണൻ നായർ എന്നിവരാണ് വിവാഹത്തിന് മുൻകൈയെടുത്തത്.എസ്.ആറിന്റെ ദേഹവിയോഗമറിഞ്ഞ് കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്ന് അനവധി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അന്ത്യോപചാരം അർപ്പിക്കാൻ എത്തി. ആദരസൂചകമായി ചെറുപുഴ ടൗണിൽ രാവിലെ 11 വരെ കടകൾ അടച്ചിടും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എന്നിവർ സംസ്‌ക്കാരചടങ്ങുകൾക്ക് എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |