കോട്ടയം. നിരത്തിലിറങ്ങണമെങ്കിൽ വെളുപ്പിച്ചേ പറ്റൂയെന്ന അന്ത്യശാസനം വന്നതോടെ നിറംമാറ്റാനുള്ള തിരക്കിലാണ് ടൂറിസ്റ്റ് ബസുകൾ. ഒറ്റ ദിവസം കൊണ്ട് പെയിന്റ് മാറ്റിയടിച്ച് സർവീസിന് ഇറക്കുന്നത് അപ്രായോഗികമാണെന്നതിനാൽ സ്റ്റിക്കർ ഇളക്കാതെ മുകളിലൂടെ സിന്തറ്റിക് പെയിന്റ് പൂശുകയുമാണിപ്പോൾ. അതേസമയം വടക്കഞ്ചേരി സംഭവത്തിന് ശേഷം വ്യാപകമായി ബുക്കിംഗ് കാൻസൽ ചെയ്യുകയാണ് സ്കൂളുകാർ.
ബസുകൾ വർക് ഷോപ്പുകളിൽ കൊണ്ടുപോയി കളർ മാറ്റിയടിക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണം. സീസണായതിനാൽ അതിനുള്ള സാവകാശവുമില്ല. ഈ സാഹചര്യത്തിൽ സ്വന്തം തൊഴിലാളികളെ കൊണ്ട് തന്നെ വെള്ളംനിറം പൂശുകയാണിപ്പോൾ. വർക് ഷോപ്പുകളിലും തിരക്കാണ്. ജി.പി.എസ് ഘടിപ്പിക്കൽ, അനധികൃത ലൈറ്റും ശബ്ദ സംവിധാനവും അഴിച്ചുമാറ്റൽ, രൂപമാറ്റം വരുത്തിയവ പഴയ പടിയാക്കൽ എന്നിങ്ങനെ കൊണ്ടുപിടിച്ച പണി വേറെയും.
വീണ്ടും കാശിറക്കണം.
തീ പാറുന്ന ലേസർ ലൈറ്റുകളും നെഞ്ചടയ്കുന്ന പഞ്ച് ബോക്സുകളും ഹോണുകളുമൊക്കെയായി 25 ലക്ഷത്തോളം രൂപയാണ് ശരാശരി എക്സ്ട്രാ ഫിറ്റിംഗ്സിനായി ചെലവാക്കുക. ഇപ്പോൾ ഇവ അഴിച്ചു മാറ്റുന്നതിനുള്ള ചെലവ് വേറെയും. ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർ കോഡും നിബന്ധനകളും നടപ്പായതിനെ ഒരു വിഭാഗം ഉടമകൾ സ്വാഗതം ചെയ്യുന്നുണ്ട്.
രക്ഷിതാക്കൾക്ക് ആധി.
വടക്കഞ്ചേരി സംഭവത്തിന് ശേഷം ജില്ലയിലെ നൂറിലേറെ സ്കൂളുകളാണ് ടൂറുകൾ റദ്ദാക്കിയത്. ടൂറിസ്റ്റ് ബസുകൾക്ക് രാക്ഷസ രൂപമാണ് രക്ഷിതാക്കളുടെ മനസിൽ. ഇത് മൂലം ടൂർ വേണ്ടെന്ന് രക്ഷിതാക്കൾ സ്വമേധയാ സ്കൂൾ അധികൃതരെ അറിയിച്ച സംഭവവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |