കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ളാറ്റ് ഫോമിൽ ഇറങ്ങുന്ന യാത്രക്കാർക്ക് പുറത്തെത്തണമെങ്കിൽ സർക്കസ് അഭ്യാസം പഠിക്കണം. രാജ്യസഭയിലടക്കം മൂന്ന് എം.പി മാരും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള റെയിൽവെ പാസഞ്ചേഴ്സ് അനിമിറ്റി കമ്മിറ്റി ചെയർമാനായ പി.കെ. കൃഷ്ണദാസുമുള്ള നാട്ടിലെ റെയിൽവേ സ്റ്റേഷനിലാണ് ഈ ദുർഗതി.
തങ്ങളുടെ ദുരിതം പരിഹരിക്കാൻ കഴിയില്ലെങ്കിൽ അനിമിറ്റി കമ്മിറ്റി കൊണ്ടെന്ത് കാര്യമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.ജനങ്ങളുടെ പരാതിയെ തുടർന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരി ബുധനാഴ്ച റെയിൽവെ സ്റ്റേഷൻ സന്ദർശിച്ചിരുന്നു.നവംബർ 30ന് ദക്ഷിണ മേഖലാ ജനറൽ മാനേജർ ബി.ജി.മല്യയുടെ സ്റ്റേഷൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഡി.ആർ. എം കണ്ണൂരിലെത്തിയത്. യാത്രക്കാരും ഉദ്യോഗസ്ഥരും പരാതിയുമായി സമീപിച്ചെങ്കിലും എല്ലാം പരിഹരിക്കാമെന്ന മറുപടി മാത്രമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.
ഇടുങ്ങിയ ഫൂട്ട് ഓവർ ബ്രിഡ്ജ്
ട്രെയിൻ ഇറങ്ങി കിഴക്കേകവാടം വഴി പുറത്തേക്ക് പോകാനുള്ള ഏകവഴി ഇടുങ്ങിയ ഫൂട്ട് ഓവർ ബ്രിഡ്ജാണ്. ഇതിനൊപ്പമുള്ള ലിഫ്റ്റിലാകട്ടെ ഒരു സമയം അഞ്ചുപേർക്ക് മാത്രമേ കയറാനാവൂ. ട്രെയിൻ എത്തിയാൽ ഫൂട്ട് ഓവർ ബ്രിഡ്ജിൽ തിക്കിത്തിരക്കാകും.ഏറെ സാഹസികമായി വേണം കയറാനും ഇറങ്ങാനും. മംഗളൂരു ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തുനിന്നും രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലെത്തിയാൽ യാത്രക്കാർ കുടുങ്ങും. ഇതെ സമയത്ത് ഈ ഭാഗത്തേക്ക് പോകുന്നതിനായി ഓടിയെത്തുന്നവർ കടക്കാൻ കഴിയാതെ കുടുങ്ങുന്നതും പതിവാണ് . ഓവർ ബ്രിഡ്ജിന്റെ വീതി കൂട്ടണമെന്നും മറ്റൊരു ഫൂട്ട് ഓവർ ബ്രിഡ്ജ് കൂടി നാലാം പ്ലാറ്റ്‌ഫോമിലേക്ക് നിർമിക്കണമെന്നുമുള്ള ആവശ്യത്തോട് റെയിൽവേ മുഖംതിരിക്കുകയാണ്.ഓവർ ബ്രിഡ്ജിലെ തിരക്കിൽ പുറത്തേക്ക് എത്താനാവാത്തതിനാൽ പലരും ട്രാക്ക് മുറിച്ചുകടക്കുന്നതും ഇവിടെ പതിവ്.ഒരു മാസം നൂറിലേറേ കേസുകളാണ് ട്രാക്ക് മുറിച്ചു കടക്കുന്നതിന്റെ ഭാഗമായി റജിസ്റ്റർ ചെയ്യുന്നത്.
എസ്കലേറ്ററുണ്ട് , തുറക്കാൻ മുഹൂർത്തമായില്ല
റിസർവേഷൻ കേന്ദ്രങ്ങളടക്കം പ്രവർത്തിക്കുന്ന ഈ ഭാഗത്ത് എസ്‌കലേറ്ററിന്റെ നിർമ്മാണവും ഇഴയുകയാണ്.ഏപ്രിലിൽ പ്രവൃത്തി പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇഴയുകയായിരുന്നു. എസ്‌കലേറ്റർ സ്റ്റേഷനിൽ സ്ഥാപിച്ച് മാസങ്ങളായെങ്കിലും യാത്രക്കാർക്ക് ഉപയോഗിക്കാനായിരുന്നില്ല. ഇലക്ട്രിക്കൽ പ്രവൃത്തി പൂർത്തിയായി ഇ.ഐ.ജിയുടെ അനുമതി ലഭിച്ചെങ്കിലും മറ്റ് പ്രവൃത്തികൾ പൂർത്തിയാക്കാനുള്ളതിനാലാണ് തുറന്നുകൊടുക്കൽ വൈകുന്നത്. റിസർവേഷൻ കൗണ്ടർ സ്ഥിതിചെയ്യുന്ന കെട്ടിടം എസ്‌കലേറ്ററുമായി ബന്ധിപ്പിക്കാനായി മുകളിൽ ഷീറ്റ് പാകേണ്ടി വന്നതും പ്രവൃത്തി വൈകിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |