തൃശൂർ: തെക്കുകിഴക്കൻ ഏഷ്യയിൽ പന്നിവളർത്തൽ മേഖലയെ പിടിച്ചുലച്ച ആഫ്രിക്കൻ പന്നിപ്പനി തൃശൂരിലെത്തിയത് ഉത്തരേന്ത്യയിൽ നിന്നാകാമെന്ന് നിഗമനം. ബീഹാറിൽ ആറുമാസത്തോളം പന്നിപ്പനി വ്യാപകമായി പടർന്ന് പിടിക്കുകയും ആയിരക്കണക്കിന് പന്നികൾ ചത്തൊടുങ്ങുകയും ചെയ്തിരുന്നു. അസമിലും പഞ്ചാബിലും രോഗം പടർന്നു. ഇവിടെ നിന്നെത്തിച്ച പന്നികൾ വഴിയാകാം രോഗാണുക്കൾ കേരളത്തിലെത്തിയതെന്നാണ് മൃഗസംരക്ഷണവകുപ്പ് കരുതുന്നത്.
വയനാട് മാനന്തവാടിയിലെ പന്നിഫാമിലാണ് കഴിഞ്ഞ ജൂലായിൽ കേരളത്തിലാദ്യമായി രോഗം കണ്ടെത്തിയത്. മൂന്ന് മാസത്തിനുളളിൽ ചേർപ്പിലുമെത്തി. മിസോറം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുള്ള നിയന്ത്രണ പ്രവർത്തനങ്ങളാണ് നടന്നത്. രണ്ട് വർഷത്തിനിടെ അസമിൽ 40,159 പന്നികൾ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്തു. തുടർന്ന്, അന്യസംസ്ഥാനങ്ങളിൽ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ പാടില്ലെന്ന് നിർദ്ദേശം നൽകി. പക്ഷേ പ്രതിരോധത്തിന്റെ മറ നീക്കി രോഗം സ്ഥിരീകരിച്ചു. വൈറസുകൾ വഴിയാണ് പന്നികൾക്ക് രോഗബാധയേൽക്കുന്നത്. മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ല എന്നതാണ് ആശ്വാസം. ഫലപ്രദമായ ചികിത്സയോ വാക്‌സിനോ നിലവിലില്ല. രോഗം ബാധിച്ചാൽ കൊന്നാടുക്കുകയേ നിവൃത്തിയുള്ളൂ.
പ്രതിരോധം
ഫാമുകൾ കൃത്യമായും ശാസ്ത്രീയമായും അണുവിമുക്തമാക്കണം.
എല്ലാ ഫാമുകളിൽ നിന്നും മാലിന്യനീക്കത്തിന് ഒരേ വാഹനം ഉപയോഗിക്കരുത്
വേവിച്ച പച്ചക്കറികളും മറ്റുഭക്ഷണങ്ങളും പന്നികൾക്ക് നൽകണം.
ആശങ്ക
പന്നികളിലും സങ്കരയിനത്തിൽപ്പെട്ട പന്നികളിലും രോഗസാദ്ധ്യത കൂടും
രോഗാണുക്കളുള്ള തീറ്റയിലൂടെയും ഫാം ഉപകരണങ്ങളിലൂടെയും രോഗ വ്യാപനം
മരണസാദ്ധ്യത നൂറ് ശതമാനം, അതിവേഗത്തിൽ പടരും
പന്നിവളർത്തൽ, മാംസോൽപാദന മേഖല തകർന്നാൽ സാമ്പത്തികനഷ്ടമുണ്ടാകും
രോഗലക്ഷണങ്ങൾ
വൈറസ് ബാധയേറ്റ് അഞ്ച് ദിവസത്തിനകം ശക്തമായ പനി, ശ്വാസതടസം, തീറ്റ മടുപ്പ്, ശരീര തളർച്ച, തൊലിപ്പുറത്ത് രക്ത വാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി. രണ്ടാഴ്ചയ്ക്കുള്ളിൽ ചത്തൊടുങ്ങും.
മുൻകരുതൽ
ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികൾ, പന്നി മാംസം, പന്നിത്തീറ്റ എന്നിവ വാങ്ങാനും വിൽക്കാനുമുള്ള നിരോധനം തുടരും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ പന്നികളെ നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്യും. പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |