തലശേരി : ക്ലാസ് മുറിയിലെ ഓരോ വിദ്യാർത്ഥിയെയും അദ്ധ്യാപകർ പ്രത്യേകം മനസിലാക്കമെന്നും അവരുടെ സ്വഭാവരൂപീകരണത്തിൽ ശ്രദ്ധിക്കണമെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.
തലശ്ശേരി വടക്കുമ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയും പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപകർ സിലബസ് മാത്രം നോക്കാതെ കുട്ടികളുടെ സ്വഭാവ സവിശേഷതകൾ കൂടി മനസിലാക്കണം. തെറ്റ് കണ്ടെത്തുകയാണെങ്കിൽ പരസ്യമായി വിചാരണ ചെയ്യാതെ രക്ഷിതാക്കളെ വിവരമറിയിക്കണമെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.സംഗീത, കെ.ഷാജി, വാർഡ് അംഗം എം.ബാലൻ, കണ്ണൂർ ആർ.ഡി.ഡി.പി.വി പ്രസീത, ഡി.ഡി.ഇ ശശീന്ദ്ര വ്യാസ്, തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, തലശ്ശേരി നോർത്ത് എ.ഇ.ഒ വി.ഗീത, അസി. എക്സിക്യുട്ടീവ് എൻജിനീയർ ദീപക്, വടക്കുമ്പാട് ജി. എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.ഒ.ശശിധരൻ, പ്രധാനാദ്ധ്യാപകൻ ബാബു എം.പ്രസാദ്, പി.ടി.എ പ്രസിഡന്റ് കെ.വി.വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
'ലഹരിക്കെതിരെ വേണം ജാഗ്രത "
സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾ പോലും ലഹരിക്ക് അടിമപ്പെടുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. രാഷ്ട്ര നിർമ്മാണത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കേണ്ടവരാണ് വിദ്യാർഥികൾ. അതിനാൽ സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെ ജാഗ്രതയോടെ മന്നേറാൻ വിദ്യാർഥികൾക്കാകണം. മദ്യപിച്ചാൽ മറ്റുള്ളവർക്ക് മനസിലാകും. എന്നാൽ ഇന്ന് ഉപയോഗിച്ചാൽ മറ്റാർക്കും മനസിലാക്കാൻ കഴിയാത്ത തരത്തിലുള്ള മയക്കുമരുന്നാണ് വിപണിയിലുള്ളത് സ്പീക്കർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |