പൂവാർ: പൂവാർ തീരത്തിന്റെ സൗന്ദര്യം നുകരാൻ നിരവധിപേരാണ് ദിനവും ഇവിടെയെത്തുന്നത്. പലതരത്തിലുള്ള ആളുകളെത്തുന്ന ഇവിടെ ഈ ടൂറിസ്റ്റുകളെ ലക്ഷ്യംവച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്നതിനും വില്പന നടത്തുന്നതിനും ലഹരി മാഫിയാ സംഘങ്ങളും സജീവമാണ്. ലഹരി വസ്തുക്കളുടെ കച്ചവടത്തിന് ഇവിടെ അനുകൂലമായ സാഹചര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമ പഞ്ചായത്തുകളുടെ തീര പ്രദേശങ്ങളിലാണ് ഇവർ പിടിമുറുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുക്കൾ അധികവും തെക്കേ കൊല്ലങ്കോട് വഴിയാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. ഈ അതിർത്തി ഗ്രാമത്തിൽ നിന്നും പരിശോധനകളില്ലാത്ത നിരവധി ചെറിയ ഇടറോഡുകൾവഴിയും കടൽ മാർഗ്ഗവും ലഹരി വസ്തുക്കളെത്തും. ആളൊഴിഞ്ഞ വീടുകളും വിജനമായ ചതുപ്പുകളും കാട് മൂടിയ പ്രദേശങ്ങളും ഇവിടങ്ങളിൽ ധാരാളമുള്ളത് ഇവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നെന്നാണ് ആക്ഷേപം. രാത്രികാലങ്ങളിലാണ് ഇവർ ലഹരി വസ്തുക്കൾ അതതിടങ്ങളിൽ എത്തിക്കുന്നത്. പലപ്പോഴും ഈ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുന്നതും പതിവാണ്.
ലക്ഷ്യം ടൂറിസ്റ്റുകൾ
പൂവാർ പൊഴിക്കരയിലും അടിമലത്തുറയിലും എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയാണ് ലഹരി വസ്തുക്കൾ പ്രധാനമായും തീരത്ത് എത്തുന്നത്. പൂവാറിലും പൊഴിയൂരിലുമായി നെയ്യാറിൻ തീരത്തും എ.വി.എം കനാലിന് സമീപവും പ്രവർത്തിക്കുന്ന അനധികൃത ടൂറിസ്റ്റ് കേന്ദ്രങ്ങൾ ലഹരി മാഫിയകളുടെ പ്രധാന താവളമാണ്. അവധി ദിവസങ്ങളിലും ആഘോഷങ്ങളിലും ഇവിടെയെത്തുന്ന യുവാക്കളും വിദ്യാർത്ഥികളുമാണ് ഇരയാകുന്നവരിൽ ഏറെയും. കെണിയിൽ അകപ്പെടുന്നവർ നിത്യ സന്ദർശകരാവുകയും പിന്നീട് ലഹരി വസ്തുക്കളുടെ വിതരണക്കാരായി മാറുകയുമാണ് പതിവ്. പൊലീസിനോ എക്സൈസിനോ ഇവരുടെ താവളങ്ങളെ കണ്ടെത്തുന്നതിനോ നടപടികൾ സ്വീകരിക്കുന്നതിനോ കഴിയാറില്ല. രഹസ്യവിവരം ലഭിക്കുമ്പോഴോ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോഴോ മാത്രമാണ് റെയ്ഡ് നടത്തുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.
ആശങ്കയിൽ പ്രദേശവാസികൾ
ഇപ്പോൾ പ്രദേശവാസികൾ കൂടുതൽ ആശങ്കയിലാണ്. തീരപ്രദേശത്തു നിന്ന് നിരവധി യുവാക്കളാണ് മയക്കുമരുന്ന് കൈവശം വച്ചതിന് പിടിയിലായത്. തീരപ്രദേശത്തെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇവർ വ്യാപാരം നടത്തിവന്നിരുന്നത്. കുട്ടികൾക്ക് ആദ്യം സൗജന്യവും പിന്നീട് പണത്തിനും നൽകും. പണം കിട്ടാതാവുമ്പോൾ ഇടനിലക്കാരാക്കും. ഇവരാണ് മറ്റ് കുട്ടികളെ പ്രലോഭിപ്പിച്ച് താവളങ്ങളിൽ എത്തിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ കുട്ടിയ്ക്ക് തലവേദനയും അസ്വസ്ഥതയും മാറാതായതോടെ അദ്ധ്യാപകർ കൗൺസലിംഗിന് വിധേയമാക്കി. അപ്പോഴാണ് കുട്ടി സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |