പന്തളം: പന്തളം എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ, എ.ബി.വി.പി സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു. പൊലീസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. എസ്.എഫ്.ഐ പന്തളം കോളേജ് യൂണിയൻ അംഗവും രണ്ടാം വർഷം ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥിയുമായ നിധിന് (20) ആണ് കുത്തേറ്റത്. നിധിനെ പന്തളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. കോളേജിൽ നടന്ന സംഘർഷത്തിൽ ഇരുവിഭാഗത്തിലുംപെട്ട ആറ് പേർക്ക് പരിക്കേറ്റു. വൈകിട്ട് ഇതേച്ചൊല്ലി കോളേജിന് മുൻവശം എം.സി റോഡിൽ വീണ്ടും സംഘർഷമുണ്ടായപ്പോൾ പൊലീസ് ലാത്തിവീശി. ഇരുവിഭാഗത്തിനും ലാത്തിയടിയിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം റാഗിംഗിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും കൈയേറ്റത്തിലും കലാശിച്ചത്. ഇന്നലെ രാവിലെ കോളേജിവച്ചാണ് നിധിന് കുത്തേറ്റത്. കൂടാതെ എസ്.എഫ്.ഐ പ്രവർത്തകരായ അനന്തു, പ്രണവ്, വൈഷ്ണവ്, വിഷ്ണു, എ.ബി.വി.പി. പ്രവർത്തകരായ ഹരി, അഖിൽ എന്നിവർക്കും പരിക്കേറ്റു. ഇവരെ പന്തളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ എം.സി റോഡിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. ഇരുവിഭാഗവും കോളേജിന് മുൻവശം കെട്ടിയിരുന്ന കൊടികൾ നശിപ്പിച്ചത് സംഘർഷത്തിലേക്ക് നയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബി.ജെ.പി നേതാക്കൾക്കും ലാത്തിചാർജിൽ പരിക്കേറ്റു. അടൂർ ഡിവൈ.എസ്.പി ആർ.ബിനുവിനെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. എ.ബി.വി.പി പ്രവർത്തകനായ അഭിരാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |