കോന്നി : നരബലിയിലൂടെ കുപ്രസിദ്ധിയിലേക്ക് ആണ്ടുപോയ പത്തനംതിട്ടയിൽ മന്ത്രവാദത്തിന്റെ പേരിൽ മൃഗബലിയും. ചെങ്ങറ ഹാരിസൺസ് മലയാളം പ്ലാന്റേഷനിലെ അമ്മൻകോവിലുകളിലെ അമ്മൻകുട മഹോത്‌സവത്തിന്റെ ഭാഗമായി മൃഗബലി നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. തോട്ടത്തിലെ മൂന്ന് അമ്മൻ കോവിലുകളിൽ ഡിസംബറിൽ അമ്മൻകുട മഹോത്സവം നടക്കാറുണ്ട്. ഈ ക്ഷേത്രങ്ങളിലെല്ലാം മാടസ്വാമിയാണ് പ്രതിഷ്ഠ. 120 വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ ശങ്കരൻകോവിൽ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തോട്ടത്തിലെ പണികൾക്കായി വന്ന തമിഴ് വംശജരുടെ ആചാരത്തിന്റെ ഭാഗമായാണ് മൃഗബലി നടത്തിയിരുന്നത്. ഇപ്പോഴുമത് മുടക്കമില്ലാതെ തുടരുന്നു. ഉത്സവനാളിൽ രാത്രിയിൽ വെളിച്ചപ്പാടുകൾ കോട്ടമലയിലേക്ക് തുള്ളി ഉറഞ്ഞുപോകും. അർദ്ധരാത്രി ഇവർ ക്ഷേത്രത്തിൽ തിരികെയെത്തുമ്പോഴാണ് ആടിനെയും കോഴിയേയും ബലി കഴിക്കുന്നത്. സംസ്ഥാനത്ത് മൃഗബലി നിരോധനം നിലനിൽക്കുമ്പോഴും ഇവിടെ വർഷങ്ങളായി ഇത് തുടരുന്നു. തുള്ളിയുറയുന്ന വെളിച്ചപ്പാട് കഴുത്തറുത്ത് ആടിന്റെ ചോരയും കുടിക്കും. ഇതിനായി നേരത്തെ തന്നെ ആടിനെയും കോഴിയേയും ഇവിടെയത്തിക്കും. ഈ ആടിനെയും കോഴിയേയും പിന്നീട് കറി വച്ച് കഴിക്കുകയും ചെയ്യും. ചെങ്ങറയിലെ വട്ടത്തറ അമ്മൻകോവിൽ, രണ്ടാം ഡിവിഷൻ പാർവതി അമ്മൻകോവിൽ കുറുംബെറ്റി അമ്മൻകോവിൽ എന്നിവിടങ്ങളിൽ ഈ ആചാരം ഇന്നും തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |