പത്തനംതിട്ട : നരബലി കേസിലെ പ്രതികളുമായി ഇലന്തൂരിലേക്ക് പൊലീസ് എത്തുന്നതറിഞ്ഞ് ആകാംഷയോടെയാണ് ജനങ്ങൾ മണിക്കൂറുകളോളം കാത്തുനിന്നത്. അഞ്ച് മണിക്കൂറോളം നീണ്ട കാത്തുനിൽപ്പിനൊടുവിൽ പ്രതികളെ സ്ഥലത്ത് എത്തിച്ചപ്പോൾ ശാപവാക്കുകൾ പറഞ്ഞും പുലഭ്യം പറഞ്ഞുമായിരുന്നു കാണികളുടെ സ്വീകരണം. " ആ നരാധമൻമാരെ ഞങ്ങൾക്ക് വിട്ടു തരൂ... അവരുടെ ശിക്ഷ ഞങ്ങൾ ഇപ്പോൾ തന്നെ നടപ്പാക്കാം...അവരെ വേഗം തൂക്കിക്കൊല്ലണം... ചത്താലും നീയൊക്കെ പുഴുത്തേ ചാകൂ..." എന്നിങ്ങനെ ശാപവാക്കുകളുമായാണ് പ്രതികളെ നാട്ടുകാർ സ്വീകരിച്ചത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ നാട്ടുകാർ ആക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ പിൻതിരിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ ആക്രമണം ഭയന്ന് രാത്രിയിൽ മാത്രമാണ് ഇവരെ പേരിനെങ്കിലും പുറത്തിറക്കി തെളിവെടുക്കാനായത്. ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഭഗവൽ സിംഗിനെ പറമ്പിൽ എത്തിച്ചെങ്കിലും ജനവികാരം ഭയന്ന് വേഗത്തിൽ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. പകലന്തിയോളം വെള്ളവും ഭക്ഷണവും വെടിഞ്ഞാണ് പലരും നിന്നത്. സമീപത്ത് ഭക്ഷണം ലഭിക്കുന്ന ഒരു കടപോലും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടുകാർ പലരും സംഭവശേഷം ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. സമീപവീടുകൾക്ക് മുന്നിൽ പൊലീസ് കാവലും ഇന്നലെ ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |