കോന്നി : സെൻട്രൽ ജംഗ്ഷനിലെ കുഴികളും വെള്ളക്കെട്ടും വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നു. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതാവികസനത്തിന്റെ ഭാഗമായി സെൻട്രൽ ജംഗ്ഷനിൽ പണികൾ പൂർത്തിയാകാത്തതാണ് പ്രശ്നത്തിന് കാരണം. കോന്നി റീജണൽ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ മുൻവശം വരെ റോഡ് ടാറിംഗ് നടന്നെങ്കിലും സെൻട്രൽ ജംഗ്ഷൻ മുതൽ എലിയറയ്ക്കൽ വരെയുള്ള ടൗണിലെ ഭാഗങ്ങളിൽ പണികൾ പൂർത്തിയാക്കാൻ വൈകുകയാണ്. കരാർ കമ്പനിക്ക് നിർമ്മാണ കാലാവധി നീട്ടി നൽകിയതിനാൽ പണികളും മന്ദഗതിയിലായി. കോന്നി - പത്തനംതിട്ട റോഡും കോന്നി - പത്തനാപുരം റോഡും കോന്നി - ചന്ദനപ്പളി റോഡും കോന്നി - തണ്ണിത്തോട് റോഡും ചേരുന്ന സെൻട്രൽ ജംഗ്ഷനിൽ കലുങ്കിന്റെ പണികൾക്കായി എടുത്തിട്ടിരിക്കുന്ന മണ്ണും കുഴികളും കെണിയാകുകയാണ്. കാറുകളുടെ അടിഭാഗം തട്ടുന്നതും ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീഴുന്നതും പതിവാണ്. മഴപെയ്താൽ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തും സമീപത്തെ കടകളിലേക്കും തെറിക്കും. കഴിഞ്ഞ രണ്ട് താലൂക്ക് വികസന സമിതികളിലും ടൗണിലെ പണികൾ വേഗത്തിൽതീർക്കാൻ കരാർ കമ്പനിക്കും കെ.എസ്.പി.ടി ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയെങ്കിലും പൊളിച്ചിട്ട ഭാഗങ്ങൾ അതുപോലെ കിടക്കുകയാണ്. ശബരിമല തീർത്ഥാടന കാലത്ത് ഇവിടെ പൊലീസ് എയിഡ്പോസ്റ്റും തീർത്ഥാടകർക്കായുള്ള ഇൻഫർമേഷൻ കേന്ദ്രവും എല്ലാ സീസണിലും ഒരുക്കാറുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ റോഡ് പണിയുടെ ഭാഗമായി പണികൾ തീർത്ത് പുനസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുമൂലം ഉയർന്ന പ്രദേശങ്ങളായ കഞ്ഞികുളത്തു മുരുപ്പ്, പൊന്തനാംകുഴി, ബംഗ്ലാവ് മുരുപ്പ് എന്നിവിടങ്ങളിലും പൊലീസ് ക്വാർട്ടേഴ്‌സ്, താലൂക്ക് ആശുപത്രി, ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാസങ്ങളായി കുടിവെള്ള ക്ഷാമമാണ്.
കോന്നി ടൗണിലെ പണികൾ വേഗത്തിൽ തീർക്കാൻ താലൂക്ക് വികസന സമിതിയിൽ പലതവണ തീരുമാനം എടുത്തെങ്കിലും നടപ്പായിട്ടില്ല. സെൻട്രൽ ജംഗ്ഷനിലൂടെയുള്ള കാൽനടയാത്രയും വാഹനയാത്രയും ദുരിതപൂർണ്ണമാണ്.
പ്രവീൺ പ്ലാവിളയിൽ
(കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |