തൃശൂർ: തിരുവമ്പാടി ക്ഷേത്രം ഭരണസമിതിയിൽ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സി. വിജയനെ പുറത്താക്കി. അഭിപ്രായഭിന്നതയെ തുടർന്ന് കഴിഞ്ഞ ദിവസം നൽകിയ രാജിക്കത്ത് പിൻവലിക്കാനുള്ള അപേക്ഷ ഇന്നലെ ചേർന്ന ഭരണസമിതി അടിയന്തര യോഗം തള്ളി. ആദ്യം നൽകിയ രാജിക്കത്ത് അംഗീകരിച്ച് ജോ.സെക്രട്ടറി പ്രശാന്ത് മേനോനെ താത്കാലിക സെക്രട്ടറി ചുമതല നൽകി മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. കോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ 10നാണ് പ്രവാസി വ്യവസായി ടി.എ. സുന്ദർമേനോൻ പ്രസിഡന്റും സി.വിജയൻ സെക്രട്ടറിയും കെ. ഗിരീഷ്‌കുമാർ വൈസ് പ്രസിഡന്റ്, പ്രശാന്ത് മേനോൻ ജോ.സെക്രട്ടറി എന്നിവരടങ്ങിയ പുതിയ ഭരണസമിതി ചുമതലയേറ്റത്. ദിവസങ്ങൾക്കകം അഭിപ്രായഭിന്നതയെ തുടർന്നാണ് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സി.വിജയൻ രാജി പ്രഖ്യാപിച്ചത്. ഇത് കത്തായും കമ്മിറ്റിക്ക് നൽകി. ഇതോടെ ജോ.സെക്രട്ടറിക്ക് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ചുമതല നൽകി. സെക്രട്ടറി ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലും പിന്നാലെ ദേവസ്വം ഓഫീസിലുമെത്തി ജീവനക്കാരോട് ഫയലുകൾ ആവശ്യപ്പെട്ടത് തർക്കത്തിനിടയാക്കി. ഫയലുകൾ നൽകാനാകില്ലെന്ന് അറിയിച്ചതോടെ ജീവനക്കാരുമായി വാക്കേറ്റത്തിലാവുകയും ഓഫീസിൽ പ്രതിഷേധിച്ച് കുത്തിയിരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ അടിയന്തര മാനേജിംഗ് കമ്മിറ്റി യോഗം ചേരുകയും പൊതുയോഗം ചേർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |