തൃശൂർ: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ റാങ്കിംഗിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം പിന്നിട്ടതോടെ, കാർഷിക സർവകലാശാല സമരം റാങ്കിംഗിനെ പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്ക. സമരം മൂലം പല സെക്ഷനുകളും പ്രവർത്തിക്കാത്തതിനാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വിവരങ്ങൾ ലഭ്യമായില്ലെന്ന് ജീവനക്കാരിൽ ഒരു വിഭാഗം പരാതിപ്പെടുന്നു. പത്ത് ദിവസമായി ഭൂരിഭാഗം ഉദ്യോഗസ്ഥരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
ലഭ്യമായ വിവരങ്ങളോടെ അപേക്ഷ സമർപ്പിക്കാനേ തരമുള്ളൂവെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു. സർവകലാശാലയുടെ ആഭ്യന്തര വരുമാനം പോലുള്ള പ്രധാന കാര്യങ്ങളെപ്പറ്റി കൃത്യമായ വിവരം നൽകിയില്ലെങ്കിൽ റാങ്കിംഗ് താഴാനിടയായേക്കും. കഴിഞ്ഞ വർഷം 28 ആയിരുന്നു റാങ്ക്.
എം.പിയെ ഫേസ് ബുക്കിൽ അവഹേളിച്ചെന്ന പരാതിയിലാണ് കാർഷിക സർവകലാശാല പടന്നക്കാട് കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.വി.ഡെന്നിയെ വൈറ്റില കേന്ദ്രത്തിലെ സെക്ഷൻ ഓഫീസറായി തരം താഴ്ത്തിയത്. ഉപരോധത്തിൽ രജിസ്ട്രാർ ഓഫീസും സ്തംഭിച്ചു. കഴിഞ്ഞ ദിവസം ഓഫീസിൽ കയറാനാവാതെ രജിസ്ട്രാർ തിരിച്ചുപോയി. ഇതിനിടെ പെൻഷൻ പുനർനിർണ്ണയം ആവശ്യപ്പെട്ട് പെൻഷൻകാരും പങ്കെടുത്തതോടെ സമരത്തിന്റെ ശക്തി കൂടി.
കഴിഞ്ഞ വർഷം നടന്ന സംഭവത്തെ തുടർന്ന് വെള്ളാനിക്കര കാർഷിക സർവകലാശാലാ കേന്ദ്രത്തിൽ അസിസ്റ്റന്റ് കംപ്‌ട്രോളറായിരുന്ന ഡെന്നിയെ ഡോ.ചന്ദ്രബാബു വൈസ് ചാൻസലറായിരിക്കെയാണ് സസ്‌പെൻഡ് ചെയ്തത്. തുടർന്നാണ് പടന്നക്കാട്ടേക്ക് മാറ്റിയത്. സർവകലാശാല നിയോഗിച്ച അന്വേഷണ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണ് തരംതാഴ്ത്തിയത്.
പ്രതികാര നടപടിയെന്ന്
രമ്യ ഹരിദാസ് എം.പിയെ അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഡെന്നി മറുപടി നൽകിയത് കമ്മിഷൻ മുഖവിലയ്‌ക്കെടുത്തില്ല. സ്ഥാനത്തിന് യോജിക്കാത്ത പ്രവൃത്തിയെന്നായിരുന്നു കണ്ടെത്തൽ. ജീവനക്കാർക്കായി പോരാടുന്ന ഡെന്നിയെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പ്രതികാര നടപടിക്ക് ഇരയാക്കിയെന്നാണ് അസോസിയേഷന്റെ വാദം. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന കാർഷികോത്പാദന കമ്മിഷണർ ഇർഷിത റോയ് ഇടപെട്ട് പ്രതികാര നടപടി പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |