പാലക്കാട്: ജില്ലയിൽ ഒക്ടോബർ ആദ്യം തുടങ്ങിയ നെല്ല് സംഭരണത്തിൽ ഇതുവരെ 5,820 മെട്രിക് ടൺ നെല്ലെടുത്തു. 55 മില്ലുകാർ ഇതിനോടകം നെല്ല് സംഭരിക്കാൻ കരാർ ഒപ്പിട്ടു. കഴിഞ്ഞ വർഷം സെപ്തംബർ ഒന്നിന് തുടങ്ങിയ സംഭരണം ഇത്തവണ ഒക്ടോബർ പകുതിയായി സജീവമാകാൻ. മഴ മാറി നിന്നതോടെയാണ് സംഭരണം സജീവമായത്.
ജില്ലയിൽ 750-800 പാടശേഖരങ്ങളിലാണ് ഒന്നാം വിളയിറക്കിയത്. സപ്ലൈകോ നെല്ല് സംഭരണം വൈകിയതിനാൽ നേരത്തെ കൊയ്ത്ത് നടത്തിയവർ നെല്ല് പുറം വിപണിയിൽ വിറ്റിരുന്നു. എന്നാൽ സപ്ലൈകോ നെല്ലെടുക്കാൻ തുടങ്ങിയതോടെ കൃഷിക്കാർ മറ്റു വിപണിയിൽ നെല്ല് വിൽക്കുന്നത് കുറച്ചിട്ടുണ്ട്. കിലോയ്ക്ക് 28.20 രൂപ നിരക്കിലാണ് സപ്ലൈക്കോ നെല്ലെടുക്കുന്നത്. മറ്റു പുറമെയുള്ള വിപണിയിൽ ഇതിനേക്കാൾ താഴ്ന്ന വിലയാണ്. എന്നാൽ ഇത്തവണ ജ്യോതി നെല്ലിന് മാർക്കറ്റിൽ നല്ല വില ലഭിക്കുന്നുണ്ട്.
സംഭരണം വ്യാപകമാക്കാൻ സപ്ലൈകോ
ഈ ആഴ്ചയോടെ സംഭരണം വ്യാപകമാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. എന്നാൽ കൊയ്ത്ത് പുരോഗമിക്കുന്ന സാഹചര്യത്തിൽ നെല്ല് സംഭരണം ഡിസംബർ ആദ്യ അഴ്ചവരെ നീളുമെന്ന് സപ്ലൈകോ അറിയിച്ചു. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളുടെ വിവരം കൃഷി ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് മില്ലുകൾക്ക് പാടം അനുവദിക്കും. അരി മില്ലുടമകൾ ഉണ്ടാക്കിയ പ്രതിസന്ധി കാരണമാണ് നെല്ല് സംഭരണം വൈകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |