തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരും സുരക്ഷാ ജീവനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നു. രോഗിക്കൊപ്പം രണ്ട് കൂട്ടിരിപ്പുകാരെ അനുവദിക്കും.സ്റ്റേ പാസ്, ടോക്കൺ എന്നിങ്ങനെ രണ്ടുതരം സംവിധാനങ്ങളുണ്ടാകും. പുതിയ ക്രമീകരണം നംവബർ ഒന്ന് മുതൽ നിലവിൽ വരുമെന്ന് സൂപ്രണ്ട് ഡോ.എ.നിസാറുദീൻ അറിയിച്ചു. വാർഡിൽ രോഗിയോടൊപ്പം നിൽക്കുന്നയാൾ സ്റ്റേപാസും രോഗിക്ക് ആവശ്യമായ പരിശോധനാഫലങ്ങളും ആഹാരവും വാങ്ങി കൊടുക്കുന്നതിനുള്ള രണ്ടാമത്തെയാൾ ടോക്കൻ പാസും ഉപയോഗിക്കണം. ഇദ്ദേഹത്തിന് രോഗിയെ കാണത്തക്ക രീതിയിൽ വാർഡിന്റെ വരാന്തയിൽ വിശ്രമിക്കാം. രോഗികളെ വാർഡുകളിൽ പ്രവേശിപ്പിച്ചാൽ ബന്ധപ്പെട്ട കൗണ്ടറിലെത്തി അഡ്മിഷൻ സ്ലിപ് നൽകിയാൽ കംപ്യൂട്ടറിൽ രേഖപ്പെടുത്തി രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള സ്റ്രേപാസും പാസും ടോക്കണും നൽകും. ടോക്കൺ കൈവശമുള്ള ആൾ പുറത്തു പോകുമ്പോൾ ടോക്കൺ ഗേറ്റിൽ നൽകി പുറത്തേക്കുള്ള ടോക്കൺ വാങ്ങണം. തിരികെ വാർഡിൽ പ്രവേശിക്കുമ്പോൾ നൽകിയ ടോക്കൺ മടക്കി വാങ്ങണം.
നിലവിൽ രോഗിക്കൊപ്പം കൂട്ടിരിക്കാൻ ഒരാളെ മാത്രമാണ് അനുവദിച്ചിരുന്നത്. ഈ ഘട്ടത്തിൽ വാർഡിന് പുറത്തേക്ക് അയാൾക്ക് പോകേണ്ടിവന്നാൽ രോഗി ഒറ്റയ്ക്കാകും, ഈ ഘട്ടത്തിൽ പുറത്തുനിൽക്കുന്നവർ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. രോഗിയുടെ വീട്ടിൽ നിന്ന് അത്യാവശ്യഘട്ടത്തിൽ ആരെങ്കിലും വന്നാൽ അവർക്ക് വാർഡിൽ പ്രവേശിക്കണമെങ്കിൽ നിലവിലുള്ള രണ്ടു കൂട്ടിരിപ്പുകാരിൽ ഒരാൾ ടോക്കണുമായി പുറത്തിറങ്ങി ടോക്കൺ നൽകി വന്നയാളിനെ പ്രവേശിക്കാം. വന്നയാൾ മടങ്ങുന്നതുവരെ അകത്ത് നിൽക്കുന്നയാൾ മാറിനിൽക്കണം.
വൈകിട്ട് 4 മുതൽ 6 വരെയുള്ള ആശുപത്രി സന്ദർശന സമയത്ത് ഒരു രോഗിക്ക് ഒരു ദിവസം നാല് സന്ദർശകർ എന്ന നിലയ്ക്ക് സൗജന്യ സന്ദർശന പാസ് ഏർപ്പെടുത്തും. രോഗിക്ക് മുൻകൂറായി ഒരാഴ്ചത്തേക്കുള്ള സന്ദർശന പാസ് നൽകും.
മറ്റ് ക്രമീകരണങ്ങൾ
അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ഒ.പി ടിക്കറ്റിനൊപ്പം ഒരു ദിവസത്തേക്ക് എമർജൻസി പാസ് നൽകും.
സർജറിക്കെത്തുന്ന ഒ.പി രോഗികൾക്കും ഒരു ദിവസത്തെ എമർജൻസി പാസ് അനുവദിക്കും
അനുവദിക്കുന്ന പാസുകൾ എപ്പോഴും കൈയിൽ കരുതണം
ആശുപത്രിക്കുള്ളിൽ അനാവശ്യ സഞ്ചാരങ്ങൾക്ക് പാസ് ഉപയോഗിക്കരുത്.
പാസുകളില്ലാതെ ആശുപത്രിക്കുള്ളിൽ ചുറ്റിത്തിരിയുന്നവരെ പൊലീസിന് കൈമാറും.
ആശുപത്രി ജീവനക്കാരും വിദ്യാർത്ഥികളും തിരിച്ചറിയൽ കാർഡുകൾ ധരിക്കണം.
തിരിച്ചറിയൽ കാർഡ് ധരിക്കാത്ത ജീവനക്കാരെ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കും
സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും രോഗികളുടെ അഡ്മിഷൻ വിവരങ്ങളും പബ്ളിക് റിലേഷൻ കൗണ്ടറിൽ ലഭ്യമാകും.
അജ്ഞാതരായെത്തുന്ന രോഗികളുടെ ബന്ധുക്കളെത്തിയാൽ അവർക്ക് കൗണ്ടറുമായി ബന്ധപ്പെടാം.
രോഗിക്കായി ആരെയെങ്കിലും പ്രത്യേക പരിഗണന നൽകി വാർഡിലേക്ക് അയയ്ക്കുന്നതും കൗണ്ടറിൽ നിന്നാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |