മല്ലപ്പള്ളി : വർക്ക്‌ഷോപ്പ് ജീവനക്കാരുടെ നിസഹകരണം കാരണം കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസ് മുടങ്ങി.
തിരുവല്ല ഡിപ്പോ അധികൃതരുടെ പിടിപ്പുകേടാണ് യാത്രക്കാരെ പെരുവഴിയിലാക്കിയതിനൊപ്പം സാമ്പത്തിക നഷ്ടത്തിനും കാരണമായത്.
രാവിലെ 5ന് മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങിയ ഫാസ്റ്റ് പാസഞ്ചർ ബസ് തിരിച്ചുള്ള യാത്രയിൽ ഇന്നലെ ഉച്ചയ്ക്ക് 1.30ന് തിരുവല്ലയിൽ എത്തിയപ്പോൾ മുൻവശത്തെ ടയർ പഞ്ചറാകുകയായിരുന്നു. തുടർന്ന് തിരുവല്ല ഡിപ്പോയിലെ വർക്ക് ഷോപ്പിൽ ബസ് എത്തിച്ചെങ്കിലും തകരാർ പരിഹരിക്കാൻ ശ്രമമുണ്ടായില്ല. വൈകിട്ട് ഏഴ് മണിവരെ ബസിലെ ജീവനക്കാർ കാത്തിരുന്നിട്ടും ടയർ മാറ്റിയിടാനോ പഞ്ചർ ഒട്ടിക്കാനോ വർക്ക് ഷോപ്പ് ജീവനക്കാർ തയ്യാറായില്ല. തുടർന്ന് ബസിലെ കണ്ടക്ടർ മല്ലപ്പള്ളി ഡിപ്പോയിലും തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഹെഡ് ഓഫീസിലും വിവരം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേക്കുള്ള സർവീസും മുടങ്ങി.
രാത്രി വൈകിയും തകരാർ പരിഹരിക്കാത്തതിനാൽ ബസിലെ ജീവനക്കാർ മല്ലപ്പള്ളിയിലേക്ക് മടങ്ങിപോയി. മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്ഥിരം ബസ് അപകടത്തിൽ പെട്ടതിനെ തുടർന്ന് എറണാകുളത്തിന് പോകുന്ന ഹൈടെക് ബസാണ് ഇന്നലെ തിരുവനന്തപുരം സർവീസിന് അയച്ചത്. രാത്രി 9.05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ചുവരുന്ന ഈ ബസിൽ നിരവധി പതിവ് യാത്രക്കാരുമുണ്ട്. പത്തനംതിട്ടയിലൂടെയുളള ഏക രാത്രികാല സർവീസും ഇതാണ്. തകരാർ പരിഹരിക്കാത്തതിനാൽ ഇന്നത്തെ എറണാകുളം സർവീസും മുടങ്ങിയേക്കും. കെ.എസ്.ആർ.ടി.സിക്ക് ഏകദേശം 25,000 രൂപ വീതം ദിവസ വരുമാനമുള്ള സർവീസുകളാണ് പ്രതിസന്ധിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |