വടക്കഞ്ചേരി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 170 രൂപയെന്ന താങ്ങു വിലയിൽ നിന്ന് മാർക്കറ്റ് വില താഴ്ന്നാൽ റബ്ബർ കർഷകർക്ക് ഇൻസെന്റീവ് നൽകിയിരുന്ന പദ്ധതി ഈ സാമ്പത്തിക വർഷം ആരംഭിച്ചിട്ടില്ലെന്ന് കർഷകരുടെ പരാതി.
കർഷകർ റബ്ബർ വിൽപ്പന നടത്തിയ ബില്ല് സ്വീകരിച്ച് മാർക്കറ്റ് വിലയും താങ്ങു വിലയും തമ്മിലുള്ള വ്യത്യാസ തുക റബ്ബർ ബോർഡ് കർഷകർക്ക് ഇൻസെന്റീവായി നൽകുന്നതായിരുന്നു പദ്ധതി.
ഇതിനായി റബ്ബർ കർഷകർ മുൻ വർഷങ്ങളിൽ തന്നെ ആവശ്യമായ രേഖകൾ റബ്ബർ ബോർഡ് സൈറ്റിൽ ചേർത്ത് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോർഡ് ഓരോ കർഷകന്റെയും കൃഷി സ്ഥലത്തിന്റെ അളവിന് അനുസരിച്ച് ഒരു മാസം നിശ്ചിത കിലോ റബ്ബർ എന്ന നിലയിലാണ് ഇൻസെന്റീവ് അക്കൗണ്ടുകളിലേക്ക് നൽകിയിരുന്നത്. എന്നാൽ 2022 - 23 സാമ്പത്തിക വർഷം ഇൻസെന്റീവ് നൽകുന്നതിന് ബോർഡിന്റെ ഓൺലൈൻ സൈറ്റ് റബ്ബർ ഉത്പാദന സംഘങ്ങൾക്കോ കർഷകർക്കോ ഇനിയും തുറന്നു കൊടുത്തിട്ടില്ല.
സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയ തുക റബ്ബർ ബോർഡിന് കൈമാറിയിട്ടില്ലെന്നാണ് ബോർഡ് വൃത്തങ്ങൾ പറയുന്നത്. റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കണം എന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകളും റബ്ബർ ഉത്പാദക സംഘങ്ങളുടെ കൺസോർഷ്യവും ബോർഡ് ഓഫീസ് ആസ്ഥാനത്തും സെക്രട്ടറിയേറ്റിനു മുന്നിലും സമരം നടത്തിയിട്ടും അനുകൂല നിലപാടുണ്ടായില്ലെന്നാണ് കർഷകരുടെ പരാതി.
പൂർണ്ണ തോതിൽ ഉത്പാദനം ആരംഭിച്ചിട്ടില്ല
നിലവിൽ ഒരു കിലോ നാലാം ഗ്രേഡ് റബ്ബർ ഷീറ്റിന് 147രൂപയായി കുറഞ്ഞു. ഗ്രേഡ് കുറഞ്ഞ ഷീറ്റിന് 140 രൂപയിലും താഴെ മാത്രമേ കിട്ടുന്നുള്ളൂ എന്നും കർഷകർ പറയുന്നു. എന്നാൽ റബ്ബർ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ചെരുപ്പ്, ടയർ എന്നിവയുടെ വിലയിൽ കുറവുണ്ടായിട്ടില്ല. ടാപ്പിംഗ് സീസൺ ആരംഭിച്ചിട്ടും റബ്ബർ വില ഉയരാത്തതിനാൽ മേഖലയിൽ ഇനിയും പൂർണ്ണ തോതിൽ ഉത്പാദനം ആരംഭിച്ചിട്ടില്ല. ഈ വർഷം മാർക്ക് ചെയ്ത് ടാപ്പിംഗ് ആരംഭിക്കേണ്ട തോട്ടങ്ങളിൽ വിലയിടിവ് മൂലം കർഷകർ പ്രാഥമിക പണികളും ആരംഭിച്ചിട്ടില്ല.
റബ്ബർ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാത്തതിനാലും അനിയന്ത്രിതമായ റബ്ബർ ഇറക്കുമതിയും സംസ്ഥാനത്തെ റബ്ബർ മേഖലയെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നെൽ കർഷകരുടെ നെല്ല് സംഭരിക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന ജാഗ്രത റബ്ബർ ബോർഡ് റബ്ബർ കർഷകരെ സംരക്ഷിക്കാൻ കാണിക്കുന്നില്ല.
- റബ്ബർ കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |