പത്തനംതിട്ട : പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പന തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൊതുനിരത്തിന്റെ ഇരു വശങ്ങളിലും തടികൾ കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആറ്റിൽ നിന്ന് കോരിയെടുത്ത മണ്ണ് കോഴഞ്ചേരി സ്റ്റേഡിയത്തിൽ നിക്ഷേപിച്ചത് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയോ സ്റ്റേഡിയത്തിൽ തന്നെ നിരത്തുകയോ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. അസുഖം ബാധിച്ച് ദുർഗന്ധം വമിക്കുന്ന രീതിയിലുളള തെരുവ് നായ്ക്കൾ കടകളുടെയും തട്ടുകടകളുടെയും പരിസരത്ത് കാണുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും സഞ്ചരിക്കുമ്പോൾ നായ്ക്കൾ കുറുകെ ചാടുന്നതുമൂലം അപകടങ്ങൾ പതിവാണ്. ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണം. പാറ ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർന്നിരിക്കുന്നത് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണം.
പത്തനംതിട്ട മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൻ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതി കൺവീനറും തഹസിൽദാരുമായ ജി.മോഹനകുമാരൻ നായർ, ആർ.എസ്. പി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോൺ യോഹന്നാൻ, ഐ.യു.എം പ്രതിനിധി എൻ. ബിസ്മില്ലാഖാൻ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |