വള്ളിക്കോട് : കോന്നി - ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് തീയേറ്റർ ജംഗ്ഷനിൽ അശാസ്ത്രീയതയെ തുടർന്ന് നിർമ്മാണത്തിൽ ഇരുന്ന ഓടയുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് താഴ്ന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത മഴയിലാണ് സംരക്ഷണ ഭിത്തി ഓടയിലേക്ക് ഇടിഞ്ഞുവീണത്. ഓടയിൽ കല്ലും മണ്ണും മെറ്റലും ചെളിയും നിറഞ്ഞതോടെ മഴ പെയ്താൽ സമീപത്തെ വീടുകളിൽ വെള്ളംകയറും. കഴിഞ്ഞ ദിവസത്തെ മഴയിൽ തരംഗത്തിൽ ഗീതയുടെ വീട്ടിൽ വെള്ളം കയറി നഷ്ടം സംഭവിച്ചു.
സമീപത്തെ സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്തിലും പൊതുമരാമത്ത് ഓഫീസിലും പരാതി നൽകിയെങ്കിലും ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
തലവേദനയായി 120 മീറ്റർ
പന്ത്രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡിൽ വള്ളിക്കോട് തീയേറ്ററിനും പൈനുംമൂട് ജംഗ്ഷനും ഇടയിലുള്ള 120 മീറ്റർ ഭാഗമാണ് നാട്ടുകാർക്കും യാത്രക്കാർക്കും തലവേദനയാകുന്നത്. തുടക്കത്തിൽ അശാസ്ത്രീയമായി പാകിയ ഇന്റർലോക്ക് കട്ടകളായിരുന്നു ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇവ നീക്കം ചെയ്ത് ടാർ ചെയ്തതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ അശാസ്ത്രീയമായ ഓട നിർമ്മാണമാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. ഓടയുടെ പകുതി ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കി ഭാഗം കുഴിയായി തന്നെ കിടക്കുകയാണ്. കോൺക്രീറ്റ് ചെയ്ത ഭാഗത്ത് മൂടിയും സ്ഥാപിച്ചിട്ടില്ല. ഇവിടെ നിർമ്മാണ അവശിഷ്ടങ്ങൾ കിടക്കുന്നതിനാൽ സ്വാഭാവിക നീരൊഴുക്കിന് തടസമുണ്ട്. സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നതോടെ ചെറിയ മഴയത്ത് പോലും വെള്ളപ്പൊക്കമുണ്ടായേക്കാം.
തുടക്കം മുതൽ പ്രതിഷേധം
2020 അവസാനമാണ് റോഡ് പണി ആരംഭിച്ചത്. കോടികൾ മുടക്കി നിർമ്മിച്ച റോഡിൽ വള്ളിക്കോട് ഭാഗത്തെ നിർമ്മാണ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ തുടക്കം മുതൽ സമരരംഗത്തുണ്ട് . അശാസ്ത്രീയമായി പാകിയ ഇന്റർലോക്ക് കട്ടകൾ മൂലം അപകടങ്ങൾ പതിവായതോടെ നാട്ടുകാർ നിർമ്മാണം തടഞ്ഞിരുന്നു. ഇതോടെ മാസങ്ങളോളം പണികൾ നിറുത്തിവച്ചു. കഴിഞ്ഞ മാസമാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. അന്നും ഓടയുടെ അശാസ്ത്രീയത ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |