പാലാ . റവന്യു ജില്ലാ സ്‌കൂൾ കായികമേളയിൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി സ്റ്റുഡന്റ്‌സ് പൊലീസ് അംഗങ്ങൾ. ട്രാക്കിലും ഫീൽഡിലും കായിക ഉപകരണങ്ങൾ എത്തിച്ച് കൊടുക്കാൻ മുന്നിൽ നിന്ന ഇവർ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എല്ലാവർക്കും ഭക്ഷണം വിളമ്പാനും ആവേശം കാണിച്ചു. മത്സരിക്കുന്ന കൗമാര കായികതാരങ്ങൾക്ക് വെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ യഥേഷ്ടം ഒരുക്കിക്കൊടുക്കാൻ യൂണിഫോമിട്ട ഈ കുട്ടിപട്ടാളം സർവദാ സന്നദ്ധരായിരുന്നു. മൂന്ന് വർഷം മുമ്പ് പാലാ സ്റ്റേഡിയത്തിൽ ഹാമ്മർത്രോ തലയിൽ പതിച്ച് വോളണ്ടിയർ ആയിരുന്ന അഫീൽ എന്ന വിദ്യാർത്ഥി മരണമടഞ്ഞ ദൗർഭാഗ്യകരമായ സംഭവമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ഗ്രൗണ്ടിലെയും പുറത്തെയും സുരക്ഷയും മറ്റ് സേവന പ്രവർത്തനങ്ങളും സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിനെ ഏൽപ്പിച്ചത്.
മത്സരങ്ങൾക്ക് അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരു പ്ലാസ്റ്റിക്ക് കൂടുമായി സ്റ്റേഡിയത്തിലും പുറത്തും ഇറങ്ങിയ ഇവർ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു. ആദ്യദിനം കിടങ്ങൂർ എൻ എസ് എസ് സ്‌കൂളിലെയും രണ്ടാംദിനം കിടങ്ങൂർ സെന്റ് മേരീസ് സ്‌കൂളിലെയും മൂന്നാംദിനം ഇടമറ്റം കെ ടി ജെ എം സ്‌കൂളിലെയും എസ് പി സി വിദ്യാർത്ഥികളാണ് വോളണ്ടിയർമാരായും മറ്റു പ്രവർത്തനങ്ങളിലും വ്യാപൃതരായത്. സമാപന സമ്മേളനത്തിൽ സംഘാടകർ ഇവരുടെ സേവന മികവിനെ പ്രത്യേകം പ്രശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |