@ നാലര ലക്ഷം രൂപയുടെ നഷ്ടം
കോഴിക്കോട്: മാവൂർ റോഡിൽ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം മൊബൈൽ കടകളിൽ തീപിടിത്തം. ചെമ്മണൂർ ജ്വല്ലേഴ്സിന് സമീപത്തെ ഒരു കട പൂർണമായും കത്തി നശിച്ചു. സറാറ പ്ലാസ കെട്ടിടത്തിലാണ് തീപടർന്നത്. ഇവിടെ പ്രവർത്തിക്കുന്ന ഒറിജിൻ മൊബെൽസ് കടയാണ് പൂർണമായും കത്തിനശിച്ചത്. രാവിലെ 9.10 ഓടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. സമീപത്തെ രണ്ട് കടകളിലേക്കും തീപടർന്നുവെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. തലശേരി സ്വദേശിയായ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലാണ് കെട്ടിടം. റിപ്പയറിംഗിനായി എത്തിച്ച മൊബൈലുകളും മറ്റ് എക്സസറീസുമാണ് കടയിലുണ്ടായിരുന്നത്. പുതിയ ഫോണുകളും കത്തിനശിച്ചതായി ഉടമ ജാസിർ അറയ്ക്കൽ പറഞ്ഞു. എകദേശം നാലരലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. മുമ്പും ഈ കെട്ടിടത്തിലെ കടകളിൽ തീപിടിത്തമുണ്ടായിരുന്നു. അണ്ടർഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന കടകളായതിനാൽതന്നെ തീ നിയന്ത്രണവിധേയമാക്കുന്നതിനും ഏറെ സമയമെടുത്തു. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും മൂന്നുവീതം യൂണിറ്റ് എത്തിയാണ് രാവിലെ 11.30 ഓടെ തീ നിയന്ത്രണവിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |